സ്വന്തം ലേഖകൻ: കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ വീസമ്മതിക്കുകയാണ്. നിയമപോരാട്ടത്തിന് ഒരുങ്ങുന്നതായി സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തിലും അവ്യക്തത തുടരുകയാണ്. ഇപ്പോഴും ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനെ അഭിനന്ദിക്കാനോ തോല്‍വി അംഗീകരിക്കാനോ തയാറാകാത്തത് ട്രംപിന്റെ അഹംഭാവമായി പരക്കെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള മറ്റു തലവന്മാര്‍ വരെ ഇക്കാര്യത്തില്‍ ബൈഡനെ അംഗീകരിച്ചും അഭിനന്ദിച്ചും രംഗത്തെത്തിക്കഴിഞ്ഞു.
ബൈഡന്‍ തിങ്കളാഴ്ച മുതല്‍ ഭാവിപദ്ധതി ആവിഷ്‌കരിക്കുമെന്നാണ് സൂചന. കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിനെക്കുറിച്ചുള്ള ബൈഡന്റെ പ്രഖ്യാപനം ഇതിന്റെ ഭാഗമാണ്. അടുത്ത ദിവസങ്ങളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട പുതിയ അണുബാധ ഏറ്റവും വലുതാണ്. അതിനെ പ്രതിരോധിക്കുകയെന്നതാണ് തന്റെ പ്രാഥമിക ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. അതായത് ജനുവരിയില്‍ ഓവല്‍ ഓഫീസിലെത്തുമ്പോഴേക്കും കൊവിഡ് 19 പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് അദ്ദേഹത്തിനറിയാം. കൂടാതെ താന്‍ നേരിടുന്ന ആരോഗ്യസാമ്പത്തിക വെല്ലുവിളികള്‍ക്കെതിരെ അണിനിരക്കാനും അധികാരമേറ്റെടുക്കാനുള്ള പരിപാടികളുമായി ബൈഡന്‍ മുന്നോട്ട് പോവുകയാണെന്നും ഇത് സൂചിപ്പിക്കുന്നു.
യാഥാർഥ്യം അംഗീകരിക്കുന്നതിന് തയാറാവാത്ത ട്രംപിന്റെ നടപടിയോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പല നേതാക്കന്മാരും വിമുഖത കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോഴും പിടിച്ചു നില്‍ക്കാനായി ട്രംപ് പ്രചാരണ സഹായികള്‍ അവരുടെ ആക്രമണാത്മക തന്ത്രം പരിഗണിക്കുകയാണെന്ന് വൃത്തങ്ങള്‍ സിഎന്‍എന്നിനോട് പറയുന്നു. 237,000 അമേരിക്കക്കാരെ കൊന്ന വൈറസിനെ നേരിടാന്‍ അല്ല, മറിച്ച് തന്റെ രണ്ടാം കാലാവധി മോഷ്ടിക്കപ്പെട്ടുവെന്ന തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ ട്രംപ് വീണ്ടും റാലികള്‍ നടത്താനാണ് തയാറെടുക്കുന്നതെന്നാണ് സൂചനകള്‍.
ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്ര നേതാക്കള്‍ ഇതിനോടകം അഭിനന്ദിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും ഇതുവരെ ബൈഡന്റെ ജയം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. ട്രംപ് ഇതുവരെ തോല്‍വി അംഗീകരിച്ചിട്ടില്ല എന്നതും ചൈനയുടേയും റഷ്യയുടേയും മൗനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. വോട്ടെണ്ണല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ് ചൈനയുടെ വിശദീകരണം.
ബൈഡന്‍ വിജയിച്ചിട്ടില്ലെന്നും നിയമപോരാട്ടത്തിലേക്ക് കടക്കുമെന്നുമാണ് ട്രംപിന്റെ നിലപാട്. എന്നാല്‍ ബൈഡന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ട്വിറ്ററില്‍ അഭിനന്ദനം അറിയിച്ചിരുന്നു. അതേ സമയം ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും ബൈഡനെ പ്രശംസിച്ച് രംഗത്തെത്തി. ട്രംപിന്റെ അടുത്ത സുഹൃത്തായ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ബൈഡനെ ഔപചാരികമായി അഭിനന്ദിക്കുകയുണ്ടായി. എന്നാല്‍ പ്രസിഡന്റായി തിരഞ്ഞെടുത്ത കാര്യം അദ്ദേഹത്തിന്റെ അഭിനന്ദന സന്ദേശത്തില്‍ ഇല്ലായിരുന്നു.
യുഎസിന്റെ അയല്‍രാജ്യമായ മെകിസ്‌ക്കോയുടെ പ്രതികരണവും സമാനമായിരുന്നു. തിരഞ്ഞെടുപ്പിലെ വിജയിയായി ബൈഡനെ തിരഞ്ഞെടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് മെക്‌സിക്കോയുടെ കരുതലോടെയുള്ള പ്രതികരണം.
യുഎസ് പ്രസിഡന്റ് എന്ന നിലയിലുള്ള എല്ലാ അധികാരവും പരമാവധി വിനിയോഗിച്ചു ഡോണൾഡ് ട്രംപ് ഇനി സംഹാരതാണ്ഡവമാടുമോയെന്നാണ് പുതിയ ആശങ്ക. നിലവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റാൽ, പുതിയ പ്രസിഡന്റിനു വഴിയൊരുക്കി സമാധാനപരമായ ഭരണകൈമാറ്റം ഉറപ്പാക്കണമെന്നാണു യുഎസിലെ നിയമം. പക്ഷേ, ട്രംപ് വിചാരിച്ചാൽ ജോ ബൈഡന്റെ വൈറ്റ് ഹൗസ് പ്രവേശം ദുരിതമയമാക്കാം.
ജനുവരി 20 ഉച്ച വരെയാണ് പ്രസിഡന്റ് ട്രംപിന്റെ ഭരണകാലാവധി. തോറ്റതിന്റെ പ്രതികാരം തീർക്കാനായി, എതിരാളികളെ വലയ്ക്കാനും തന്നിഷ്ടത്തോടെ പെരുമാറാനും ട്രംപ് ശ്രമിക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. അപ്രതീക്ഷിത നീക്കത്തിലൂടെ ഡിഫൻസ് സെക്രട്ടറി മാർക്ക് എസ്പെറെ ട്രംപ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത് ഇതിന്റെ സൂചനയായി അവർ ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ ഏറ്റവും ശക്തമായ ഡിഫൻസ് ഡിപ്പാർട്മെന്റ് സെക്രട്ടറിയുമായി ട്രംപിനു ചില മാസങ്ങളായി അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ബ്ലാക്ക് ലൈവ് മാറ്ററുമായി ബന്ധപ്പെട്ട് അമേരിക്കൻ സിറ്റികളിൽ നടന്നു വന്നിരുന്ന പ്രതിഷേധ പ്രകടനങ്ങൾ , അക്രമപ്രവർത്തനങ്ങൾ എന്നിവ അടിച്ചമർത്തുന്നതിനു സ്വീകരിച്ച നടപടികളെ കുറിച്ചായിരുന്നു തർക്കം .പുറത്താക്കിയ മാർക്കിനു പകരം നാഷണൽ കൗണ്ടർ ടെററിസം ഡയറക്ടർ ക്രിസ്റ്റഫർ മില്ലർ ആക്ടിങ് ഡിഫെൻസ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തിട്ടുണ്ട്.
അതിനിടെ തെരഞ്ഞെടുപ്പ് തോൽവിക്ക് ന്യായീകരണങ്ങൾ നിരത്തുന്ന ഡൊണൾഡ് ട്രംപ് പുതിയൊരു കാരണവുമായി രംഗത്ത്. ഫൈസറിെൻറ കൊവിഡ് പ്രതിരോധ വാക്സിൻ മൂന്നാംഘട്ട പരീക്ഷണം 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ തെൻറ വിജയം തടയാനായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഫൈസറും മനഃപൂർവം വൈകിപ്പിച്ചു എന്ന ആരോപണവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഡെമോക്രാറ്റുകളും തനിക്ക് ഒരു ‘വാക്സിൻ വിജയം’ ലഭിക്കുന്നത് ആഗ്രഹിച്ചിരുന്നില്ലെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു. അതിനാലാണ് തെരഞ്ഞെടുപ്പിന് മുമ്പായി വരേണ്ട പ്രഖ്യാപനം ഫലം വന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടായതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
വാക്സിൻ പരീക്ഷണത്തിനുള്ള പല ഉദ്യോഗസ്ഥതല തടസ്സങ്ങളും തെൻറ ഇടപെടലുകളിലൂടെയാണ് ഇല്ലാതായതെന്നും ട്രംപ് അവകാശപ്പെട്ടു. തങ്ങൾ വികസിപ്പിച്ച വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് അവകാശപ്പെട്ട് അമേരിക്കൻ കമ്പനി ഫൈസർ തിങ്കളാഴ്ചയാണ് രംഗത്തെത്തിയത്. ജർമൻ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി ചേർന്ന് ഫൈസർ വികസിപ്പിക്കുന്ന കൊവിഡ് വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണത്തിൽ മരുന്ന് 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസർ ചെയർമാനും സി.ഇ.ഒയുമായ ആൽബർട്ട് ബൗർലയാണ് വ്യക്തമാക്കിയത്.
എന്തായാലും അധികാരം കൈമാറാനുള്ള നടപടികൾ പൊതു സേവന ഭരണവകുപ്പ് (ജി.എസ്.എ) ആരംഭിച്ചിട്ടില്ലെങ്കിലും നയപരിപാടികൾ പ്രഖ്യാപിച്ചിരിക്കുകയാണ് നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ. പരാജിതനായ നിലവിലെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിയമിച്ച ജി.എസ്.എ വകുപ്പാണ് അധികാര കൈമാറ്റത്തിനുള്ള ആദ്യ നടപടികൾക്ക് തുടക്കമിടേണ്ടത്. എന്നാൽ, ഇതു സംബന്ധിച്ച് ഇവരിൽനിന്ന് ഒരു നടപടിയും ആരംഭിച്ചിട്ടില്ല.
കോവിഡ് മഹാമാരിയെ ചെറുക്കലും വർണവിവേചനരഹിതമായ സാമൂഹികക്രമം തിരിച്ചുെകാണ്ടുവരലും സാമ്പത്തികരംഗത്തെ പുനരുജ്ജീവിപ്പിക്കലും കാലാവസ്ഥാ വ്യതിയാനത്തെ തടയാനുള്ള പ്രവർത്തനങ്ങളുമായിരിക്കും ബൈഡൻ സർക്കാറിെൻറ മുൻഗണന മേഖലകളിൽ മുഖ്യമെന്ന് െഡമോക്രാറ്റ് കേന്ദ്രങ്ങൾ അറിയിച്ചു. അധികാര കൈമാറ്റ നടപടി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതരായ മുൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല