സ്വന്തം ലേഖകൻ: തങ്ങളുടെ ചാര ഉപഗ്രഹത്തെ രണ്ട് റഷ്യന്‍ ഉപഗ്രഹങ്ങള്‍ പിന്തുടരുന്നുവെന്ന് കുറ്റപ്പെടുത്തി അമേരിക്ക. ഈ വിഷയത്തില്‍ പ്രതികരണം ആവശ്യപ്പെട്ട് വാഷിങ്ടണ്‍ ബന്ധപ്പെട്ടതായി റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ഗെ റ്യാബ് കോവ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു.
വിഷയം വിശദമായി പഠിച്ച ശേഷം ഇക്കാര്യത്തില്‍ റഷ്യയുടെ പ്രതികരണം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാര ഉപഗ്രഹത്തെ നവംബറില്‍ ഭ്രമണപഥത്തിലെത്തിച്ച് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റഷ്യ നിഗൂഢ ലക്ഷ്യവുമായി പിന്തുടരാനാരംഭിച്ചതായി ജനറല്‍ ജോണ്‍ റെയ്മണ്ട് ടൈം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു.
അമേരിക്കന്‍ ഉപഗ്രഹത്തിന്റെ 100 മൈലുകള്‍ക്കപ്പുറം(160 കിലോമീറ്റര്‍) റഷ്യയുടെ ഉപഗ്രഹം എത്തിയതായും ജനറല്‍ റെയ്മണ്ട് പറഞ്ഞു. റഷ്യയുടെ ഈ നടപടി ബഹിരാകാശ അതിര്‍ത്തിയില്‍ അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് റെയ്മണ്ട് കൂട്ടിച്ചേര്‍ത്തു.
2017 ല്‍ റഷ്യ വിന്യസിച്ച ഇന്‍സ്‌പെക്ടര്‍ സാറ്റലൈറ്റുകള്‍ക്ക് സമാനമായ രീതിയിലാണ് ഇപ്പോള്‍ പിന്തുടരുന്ന ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനമെന്ന് ജനറല്‍ റെയ്മണ്ട് നേരത്തെ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു.
ഡിസംബറിലാണ് അമേരിക്കയുടെ ആറാമത്തെ സൈനികവിഭാഗമായി ബഹിരാകാശ സേന സജ്ജമായത്. കരസേന, വ്യോമസേന, നാവികസേന, മറൈന്‍ വിഭാഗം, കോസ്റ്റ് ഗാര്‍ഡ് എന്നിവയാണ് മറ്റ് സേനാവിഭാഗങ്ങള്‍.
ഭാവിയില്‍ യുദ്ധത്തിന്റെ പ്രധാനമണ്ഡലം ബഹിരാകാശം ആയിരിക്കുമെന്നും അതിനാലാണ് ബഹിരാകാശ സേന രൂപീകരിക്കുന്നതെന്നും പ്രഡിഡന്റ് ട്രംപ് സേനാ രൂപീകരണവേളയില്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല