
സ്വന്തം ലേഖകൻ: ബുധനാഴ്ച മുതൽ കോവിഡ്19 സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് പ്രാബല്യത്തിൽ ആയതിനെ തുടർന്ന് ദുബായ് വിമാനത്താവളങ്ങളിൽ മാസ്‌കുകൾ നിർബന്ധമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ദുബായിലേയ്ക്കുള്ള സർവീസുകളിൽ വിമാനങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് എമിറേറ്റ്‌സും ഫ്ലൈദുബായും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി), ദുബായ് വേൾഡ് സെൻട്രൽ (ഡിഡബ്ല്യുസി) എന്നിവിടങ്ങളിൽ യാത്രക്കാർ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്ന് എയർപോർട്ട് ഓപറേറ്ററുടെ പ്രസ്താവനയിൽ പറഞ്ഞു.
വിമാനത്തിന്റെ ലക്ഷ്യസ്ഥാനങ്ങളിൽ ബാധകമായ നിയമങ്ങൾ അടിസ്ഥാനമാക്കി വിമാനക്കമ്പനികൾക്ക് ആവശ്യമാണെങ്കിൽ വിമാനത്തിൽ മാസ്ക് ധരിക്കാൻ യാത്രക്കാരോട് അഭ്യർഥിക്കാം. എല്ലാ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ക്ഷേമത്തിനാണ് മുൻഗണന. സുരക്ഷിതവും ആരോഗ്യകരവുമായ വിമാനത്താവള അന്തരീക്ഷം ഉറപ്പാക്കാൻ ദുബായ് എയർപോർട്ടുകൾ റെഗുലേറ്ററി അതോറിറ്റികളുമായും എയർലൈനുകളുമായും സേവന പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്നു.
അബുദാബിയിലെ കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെത്തുടർന്ന് തങ്ങളുടെ ഫ്ലൈറ്റുകളിലെ മാസ്കുകൾ ഓപ്ഷണലാണെന്ന് ഇത്തിഹാദ് എയർവേസ് ചൊവ്വാഴ്ച പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകുന്നതിന് മുന്നോടിയായി സ്കൂളുകൾ, ഓഫീസുകൾ, മാളുകൾ, പൊതുസ്ഥലങ്ങൾ എന്നിവ ചൊവ്വാഴ്ച മാസ്ക് ധരിക്കാൻ അഭ്യർഥിച്ചുള്ള പോസ്റ്ററുകളും മറ്റും നീക്കം ചെയ്തു.
മാസ്ക് ഒഴിവാക്കുന്ന വിഷയത്തിൽ വിമാനക്കമ്പനികൾക്ക് തീരുമാനമെടുക്കാമെന്ന യു.എ.ഇ ഗവൺമെന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാസ്ക് ഒഴിവാക്കി എമിറേറ്റ്‌സും ൈഫ്ല ദുബൈയും. അതേസമയം, ഇന്ത്യൻ വിമാന കമ്പനികൾ മാസ്ക് നിബന്ധന തുടരുകയാണ്. ദുബൈ വഴി യാത്ര ചെയ്യുന്നവർക്ക് മാസ്ക് വേണ്ടെന്നാണ് എമിറേറ്റ്‌സും ൈഫ്ല ദുബൈയും അറിയിച്ചിരിക്കുന്നത്.
എന്നാൽ, യാത്രക്കാർ എത്തുന്ന രാജ്യത്ത് മാസ്ക് നിർബന്ധമാണെങ്കിൽ ധരിക്കേണ്ടിവരുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. താൽപര്യമുള്ള യാത്രക്കാർക്ക് എപ്പോഴും മാസ്ക് ധരിക്കാം. അതേസമയം, ഇന്ത്യൻ സർക്കാർ മാസ്ക് നിബന്ധന ഒഴിവാക്കാത്തതിനാൽ ഇന്ത്യയിലേക്കുള്ള യാത്രക്കാർ മാസ്ക് ധരിക്കണമെന്നാണ് എയർ ഇന്ത്യ വക്താക്കൾ അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല