സ്വന്തം ലേഖകൻ: ചൈനയിലെ സിനോഫാം സിഎൻബിജി കമ്പനി വികസിപ്പിച്ച കൊവിഡ് വാക്സീൻ യുഎഇ ഔദ്യോഗികമായി അംഗീകരിച്ചതോടെ ഈ ആഴ്ച പൊതുജനങ്ങൾക്കു നൽകിത്തുടങ്ങും. അബുദാബി ആരോഗ്യ, സേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രി, ക്ലിനിക്കുകൾ എന്നിവ വഴിയാണു വിതരണം. മറ്റു എമിറേറ്റുകളിലെ വാക്സീൻ വിതരണം വൈകാതെ പ്രഖ്യാപിക്കും.ഫ്ലൂ വാക്സീൻ എടുത്തവരാണെങ്കിൽ രണ്ടാഴ്ചയ്ക്കു ശേഷമേ കൊവിഡ് വാക്സീൻ എടുക്കാവൂ.
സെപ്റ്റംബറിൽ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയതോടെ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ മുൻനിര പോരാളികൾക്കു വാക്സീൻ നൽകിവരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉൾപ്പെടെ മന്ത്രിമാരും അടിയന്തര വാക്സീൻ സ്വീകരിച്ചു.
അബുദാബിയിൽ താമസിക്കുന്നവർ 800 50 ടോൾഫ്രീ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യണം. നിർദേശിക്കുന്ന സമയത്ത് എമിറേറ്റ്സ് ഐഡിയുമായി എത്തി വാക്സീൻ സ്വീകരിക്കാം. 21ാം ദിവസം രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. വാക്സിൻ 86 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞതായി അധികൃതർ വ്യക്തമാക്കി. രോഗം ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കാൻ ഇത് 100 ശതമാനം ഗുണം ചെയ്യുമെന്നും അവർ അറിയിച്ചു.
ചൈനയിലെ ബീജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ട് വികസിപ്പിച്ചെടുത്ത വാക്സിെൻറ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂലൈയിൽ യു.എ.ഇയിൽ തുടങ്ങിയിരുന്നു. ആരോഗ്യ പ്രവർത്തകർ, മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് സെപ്റ്റംബർ മുതൽ നൽകിയിരുന്നു.
അതോടൊപ്പം, റഷ്യൻ വാക്സിനായ സ്പുട്നികിെൻറ മൂന്നാംഘട്ട പരീക്ഷണവും യു.എ.ഇയിൽ തുടങ്ങി. അബൂദബിയിലെ 500ഓളം വളൻറിയർമാർ പങ്കാളികളായി. വാക്സിൻ സ്വീകരിക്കുന്നവർക്ക് അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് പരിശോധന വേണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല