
സ്വന്തം ലേഖകൻ: കോവിഡ് സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് യുഎഇ ഭാഗികമായി നീക്കിയെങ്കിലും വ്യവസ്ഥകളിൽ അനിശ്ചിതത്വം തുടരുന്നതിനാൽ വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് നിർത്തിവച്ചു. കോവിഡ് സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് യുഎഇ ഭാഗികമായി നീക്കിയെങ്കിലും വ്യവസ്ഥകളിൽ അനിശ്ചിതത്വം തുടരുന്നതിനാൽ വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് നിർത്തിവച്ചു. കൂടാതെ 4 മണിക്കൂറിനകമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ദുബായിലെ പരിശോധനാ ഫലം വരും വരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ എന്നിവയും പ്രവാസികളുടെ യാത്രയെ ബാധിച്ചേക്കും.
അതേസമയം, 4 മണിക്കൂറിനുള്ളിൽ ഫലം കിട്ടുന്ന അതിവേഗ പരിശോധനാ യന്ത്രങ്ങൾ കേരളത്തിലെ വിമാനത്താവളങ്ങളിൽ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങി. അതിവേഗ സംവിധാനമുള്ള മൈക്രോ ഹെൽത്, ഡിഡിആർസി ലാബുകളുമായി ഇക്കാര്യത്തിൽ ചർച്ച അന്തിമഘട്ടത്തിലാണെന്നാണു വിവരം. പദ്ധതി നടപ്പായാൽ മലയാളികൾക്ക് ഏറെ പ്രയോജനകരമാകും.
നാളെ മുതൽ ദുബായ് യാത്ര അനുവദിക്കുമെന്ന അറിയിപ്പിനെ തുടർന്ന് ആരംഭിച്ച ബുക്കിങ് എമിറേറ്റ്സും ഇൻഡിഗോയുമടക്കമുള്ള വിമാനക്കമ്പനികളാണു നിർത്തിവച്ചത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികൾ ടിക്കറ്റ് നൽകാൻ ആരംഭിച്ചിരുന്നില്ല. ഇന്ത്യയ്ക്കൊപ്പം പ്രവേശനാനുമതി നൽകിയ ദക്ഷിണാഫ്രിക്കയിലെയും നൈജീരിയയിലെയും യാത്രക്കാരുടെ ബുക്കിങ് അനിശ്ചിതകാലത്തേക്ക് നീട്ടി വച്ചതായി എമിറേറ്റ്സ് അറിയിച്ചു.
നാലു മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കാൻ വിമാനത്താവളങ്ങളിൽ യന്ത്രങ്ങൾ സ്ഥാപിക്കാനും ഒട്ടേറെ വെല്ലുവിളികൾ മറികടക്കണം. റാപ്പിഡ് പിസിആർ ടെസ്റ്റ് എന്നാൽ ട്രൂനാറ്റ് സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയാണെങ്കിലും ഫലം ലഭിക്കാൻ ഒന്നര മണിക്കൂർ വൈകും.
അബട്ട്, തെർമോഫിഷർ എന്നീ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പരിശോധനകളാണ് അഭികാമ്യം എന്നതിനാലാണ് ഇവ സ്ഥാപിക്കുന്നതെന്നാണ് സൂചന. ഈ യന്ത്രങ്ങൾക്കാണ് ഐസിഎംആർ അംഗീകാരമുള്ളത്. വിമാനത്താവളങ്ങളിൽ പരിശോധനകൾക്ക് ഐസിഎംആറിന്റെ അംഗീകാരം വേണം. അബട്ടിൽ 15 മിനിറ്റിലും തെർമോഫിഷറിൽ അരമണിക്കൂറിലും ഫലം അറിയാം.
കേരളത്തിലെ നെടുമ്പാശ്ശേരി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിലും സൗകര്യമൊരുക്കും. വിമാനങ്ങൾ സർവിസ് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ജൂൺ 23ന് മുമ്പ് സംവിധാനം ഒരുക്കാനാണ് ശ്രമം. ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിൽ നിലവിൽ സംവിധാനമുണ്ട്. യു.എ.ഇ അംഗീകരിച്ച സ്വകാര്യ ലാബുകളുമായി സഹകരിച്ചായിരിക്കും സംവിധാനം ഏർപ്പെടുത്തുക. നിലവിൽ, വിദേശങ്ങളിൽ നിന്നെത്തുന്നവരെ പരിശോധിക്കാൻ കേരളത്തിലെ വിമാനത്താവളങ്ങളിൽ കേന്ദ്രങ്ങളുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല