സ്വന്തം ലേഖകൻ: പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് ഇന്നുമുതല്‍ യുഎഇ. നീക്കി. യു. എ.ഇ. അംഗീകരിച്ച കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് ബുധനാഴ്ചമുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍, റാപ്പിഡ് അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.
കേരളത്തില്‍ നാലു വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വംമൂലം ഒട്ടുമിക്ക വിമാനക്കമ്പനികളും ടിക്കറ്റ്ബുക്കിങ് ഇപ്പോഴും നിര്‍ത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല, ദുബായില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ വേണമെന്ന നിബന്ധനയും ആശയക്കുഴപ്പമുണ്ടാക്കുന്നു.
യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെ കോവിഡ് ആര്‍.ടി.പി.സി.ആര്‍.ഫലം കൈവശം വെക്കണം, പി.സി.ആര്‍. ഫലത്തിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍. കോഡ് രേഖപ്പെടുത്തണം, വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍മുന്‍പുള്ള റാപ്പിഡ് പരിശോധനവേണം, ദുബായ് വിമാനത്താവളത്തില്‍ എത്തിയാല്‍ വീണ്ടും ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാകണം,
ഇതിൻ്റെ ഫലം വരുന്നതുവരെ യാത്രക്കാര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയണം (24 മണിക്കൂറിനകം ഫലം വരും) തുടങ്ങിയവയാണ് യുഎഇ. നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്ന വ്യവസ്ഥകള്‍. യുഎഇ. അംഗീകരിച്ച സിനോഫാം, ഫൈസര്‍, സ്പുട്നിക് എന്നീ വാക്‌സിനുകള്‍ രണ്ടുഡോസും എടുത്ത് നാട്ടില്‍പ്പോയവര്‍ക്കും 23 മുതല്‍ യുഎഇ.യിലേക്ക് മടങ്ങിവരാം.
ഇന്ത്യയുടെ കോവാക്സിന് യുഎഇ.യില്‍ അംഗീകാരമില്ല. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും യുഎഇ. പ്രവേശനവിലക്ക് തുടരും. യുഎഇ. പൗരന്‍മാര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ക്വാറന്റീന്‍ ബാധകമല്ല.
എന്നാൽ ഞായറാഴ്ച ഉച്ചക്ക് നിർത്തിവെച്ച ടിക്കറ്റ് ബുക്കിങ് ഇതുവരെ പുനരാരംഭിച്ചില്ല. യാത്രവിലക്ക് സംബന്ധമായ അവ്യക്തതകൾ നിലനിൽക്കുന്നതിനാലാണ് എയർലൈനുകൾ ബുക്കിങ് നിർത്തിയത്. ഇതുസംബന്ധിച്ച് പുതിയ അറിയിപ്പ് ലഭിക്കാത്തതിനാൽ നാട്ടിൽ കുടുങ്ങിയ പ്രവാസികളും നിരാശയിലായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല