സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കു പുറമേ നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നു നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ബുധനാഴ്ച അർധരാത്രിമുതൽ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ വഴി യുഎഇയിലേക്ക് വരാനിരുന്ന പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടിയാണ് തീരുമാനം.
അതേസമയം നേപ്പാളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ കുതിച്ച് കയറ്റം. രാജ്യത്ത് കഴിഞ്ഞമാസം പ്രതിദിനം നൂറോളം കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഇപ്പോഴത് 10,000 കേസുകൾ എന്നതിലേക്ക് എത്തി. മൂന്നു കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു. കഴിഞ്ഞാഴ്ച പോസിറ്റിവിറ്റി നിരക്ക് 44 ശതമാനമായിരുന്നു.
പ്രതിദിനം ഒരുലക്ഷം പേരിൽ 20 കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തു കോവിഡ് വാക്സിനേഷൻ നിരക്കും കുറവാണ്. കഴിഞ്ഞ മാസം അവസാനത്തോടെ, 7.2% പേർക്കാണ് ആദ്യ വാക്സിൻ ഡോസ് ലഭിച്ചത്. 77 ജില്ലകളിൽ 22 എണ്ണത്തിലും ആശുപത്രി കിടക്കകളുടെ ക്ഷാമമുണ്ടെന്നു നേപ്പാളിലെ ഹെൽത്ത് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു.
രാജ്യത്ത് 1,595 തീവ്രപരിചരണ കിടക്കകളും 480 വെന്റിലേറ്ററുകളും മാത്രമേ ഉള്ളൂ. ലോകബാങ്കിന്റെ കണക്കുപ്രകാരം ഒരു ലക്ഷം ആളുകൾക്ക് 0.7 ഡോക്ടർമാരെയുള്ളൂ. പ്രതിസന്ധി മറികടക്കാൻ ദീർഘകാല അവധിയിലുള്ള ആരോഗ്യ പ്രവർത്തകരെ തിരികെ വിളിക്കുകയാണ് സർക്കാർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല