1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2022

സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഏറെയും ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ. ഇന്ന് ഫെബ്രുവരി 15 മുതല്‍ സാമൂഹിക അകലം പാലിക്കല്‍, പ്രവേശിക്കാവുന്ന ആളുകളെ എണ്ണത്തിലുള്ള നിയന്ത്രണം തുടങ്ങിയ നിബന്ധനകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചരിക്കുകയാണ് നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി. രാജ്യത്ത് ഒമിക്രോണ്‍ വൈറസിന്റെ വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് ഈ തീരുമാനം. ജനുവരി 22ന് രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകള്‍ 3000 ആയിരുന്നിടത്ത് ഇപ്പോഴത് പകുതിയിലേറെയായി കുറഞ്ഞിരിക്കുകയാണ്.

കോവിഡ് നിയന്ത്രണങ്ങളില്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ കാണിച്ച ജാഗ്രതയും കൃത്യമായ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചതെന്നും അതോറിറ്റി അഭിപ്രായപ്പെട്ടു. ഫെബ്രുവരി പകുതിയോടെ രാജ്യത്തെ വിനോദ കേന്ദ്രങ്ങള്‍, ഷോപ്പിംഗ് സെന്ററുകള്‍, റെസ്റ്റൊറന്റുകള്‍, കഫേകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ വരുത്തിയ നിയന്ത്രണം നീക്കുമെന്ന് കഴിഞ്ഞയാഴ്ച യുഎഇ അധികൃതര്‍ അറിയിച്ചിരുന്നു.

ഇതുപ്രകാരമാണ് പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ അതോറിറ്റി മുന്നോട്ടുവന്നിരിക്കുന്നത്. വിവാഹങ്ങള്‍, ആഘോഷ പരിപാടികള്‍, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ സാമൂഹിക പരിപാടികളിലും പമാവധി ആളുകള്‍ക്ക് പങ്കെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം, ഇത് എത്രത്തോളം ആവാണെന്ന കാര്യത്തില്‍ ബന്ധപ്പെട്ട എമിറേറ്റുകള്‍ യുക്തമായ തീരുമാനമെടുക്കും.

യുഎഇയിലെ എല്ലാ സിനിമാ തിയറ്ററുകള്‍ക്കും പൂര്‍ണ ശേഷിയില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ ഇന്നു മുതല്‍ അനുമതി നല്‍കും. കോവിഡ് വ്യാപനം തുടങ്ങി ഒന്നര വര്‍ഷത്തിനു ശേഷമാണ് തിയറ്ററുകളിലെ എല്ലാ സീറ്റുകളിലേക്കും ആളുകളെ പ്രവേശിപ്പിക്കാന്‍ അനുമതി ലഭിക്കുന്നത്. കോവിഡിന്റെ തുടക്ക കാലത്ത് വൈറസിന്റെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ തിയറ്ററുകള്‍ അടച്ചിട്ടിരുന്നു.

എന്നാല്‍ 2020 അവസാനിത്തില്‍ അവ തുറക്കാന്‍ അനുവദിച്ചു. തുടക്കത്തില്‍ സാമൂഹ്യ അകലം കൃത്യമായി പാലിച്ച് 30 ശതമാനം ശേഷിയില്‍ മാത്രം ആളുകളെ പ്രവേശിപ്പിക്കാനായിരുന്നു അനുവാദം. 2021 അവസാനമാവുമ്പോഴേക്കും അത് 80 ശതമാനം ശേഷിയില്‍ ആളുകളെ പ്രവേശിപ്പിക്കാമെന്നായി. അതേസമയം, മറ്റ് എവിടെയുമെന്ന പോലെ മാസ്‌ക്ക് ധാരണം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഇവിടെയും പാലിക്കണമെന്ന് സാംസ്‌കാരിക-യുവജന കാര്യ മന്ത്രാലയം അറിയിച്ചു.

ഫുട്‌ബോള്‍ സ്‌റ്റേഡിയം ഉള്‍പ്പെടെയുള്ള കായിക, സ്‌പോര്‍ട്‌സ് കേന്ദ്രങ്ങള്‍ക്ക് 100 ശതമാനം ശേഷിയില്‍ ആളുകളെ പ്രവേശിപ്പിക്കാം. സന്ദര്‍ശകരുടെ അല്‍ ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ്സ് ഉണ്ടായിരിക്കണമെന്നു മാത്രം. ഗ്രീന്‍ പാസ് ഇല്ലാത്തവരാണെങ്കില്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് 96 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്ത പക്ഷം സ്‌പോര്‍ട്‌സ് കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് സ്‌പോര്‍ട്‌സ് കേന്ദ്രങ്ങളില്‍ പൂര്‍ണ ശേഷിയില്‍ ആളുകളെ പ്രവേശിപ്പിക്കുന്നത്.

പുതിയ തീരുമാനം അനുസരിച്ച് ഫെബ്രുവരി 15 മുതല്‍ ആരാധനാലയങ്ങളിലും സാമൂഹിക അകലം പാലിക്കുന്നതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. പള്ളികള്‍, ചര്‍ച്ചുകള്‍ എന്നിവിടങ്ങളില്‍ പ്രാര്‍ഥനയ്‌ക്കെത്തുന്നവരുടെ ഇടയില്‍ ഒരു മീറ്റര്‍ അകലം ഉണ്ടായാല്‍ മതിയാവും. അതേസമയം, ഫെബ്രുവരി 15 മുതല്‍ ആരംഭിക്കുന്ന ഇളവുകളുടെ അനന്തര ഫലം എന്തായിരിക്കുമെന്ന കാര്യത്തില്‍ കൃത്യമായ അവലോകനം നടത്തുകയും അതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. മാസ്‌ക്ക് ധാരണം, കൈകളുടെ സാനിറ്റൈസിംഗ് തുടങ്ങിയ നിബന്ധനകള്‍ വിശ്വാസികള്‍ പാലിക്കുകയും വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.