സ്വന്തം ലേഖകൻ: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,601 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 7 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 805 ആയി. ആകെ രോഗികളുടെ എണ്ണം 2,85,147 ആയതായും 3,890 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുകയും വാക്സിനേഷൻ സജീവമായി തുടരുകയും ചെയ്യുന്നു. വാക്സിനേഷൻ എടുക്കാൻ പലതരത്തിലുള്ള ബോധവത്കരണ പരിപാടികളാണ് നടന്നുവരുന്നത്. ചില റസ്റ്ററന്റുകൾ വാക്സിനേഷൻ സ്വീകരിച്ച ഉപഭോക്താക്കൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ വർഷവും കൊവിഡ് 19 വാക്സീൻ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യ വകുപ്പ് വക്താവ് ഡോ.ഫരീദ അൽ ഹൊസാനി. അബുദാബി പൊതു ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ മൈത ബിൻത് അഹ്മദ് അൽ നഹ്യാൻ ഫൗണ്ടേഷൻ ഫോർ കമ്യൂണിറ്റി ആൻഡ് കൾചറൽ ഇനീഷ്യേറ്റീവ്സ് സംഘടുപ്പിച്ച വെർച്വൽ പരിപാടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് പിഴയും തടവുമാണ് ശിക്ഷ. കൂടാതെ, ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ ദുബായ് സാമ്പത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകളാണ് പരിശോധന തുടരുന്നത്.
എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. സാമൂഹിക അകലം പാലിക്കണം. ഇല്ലെങ്കിലും ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് ഫലമില്ലാതായിപ്പോകുമെന്നു വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല