സ്വന്തം ലേഖകൻ: ചൊവ്വാ പേടകമായ ഹോപ് പ്രോബിലൂടെ രണ്ടാഴ്ച മുൻപ് ബഹിരാകാശത്ത് അറബ് ശക്തിയായി ചരിത്രം സൃഷ്ടിച്ച യുഎഇയുടെ മറ്റൊരു ഉപഗ്രഹം (ദാബിസാറ്റ്) കൂടി കുതിച്ചുയർന്നു. അബുദാബി ഖലീഫ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ 27 വിദ്യാർഥികൾ ചേർന്നു നിർമിച്ച ദാബിസാറ്റ് അമേരിക്കയിലെ സിഗ്നസ് ബഹിരാകാശ പേടകത്തിൽ നിന്നാണ് വിക്ഷേപിച്ചത്.
ബഹിരാകാശ യാത്രയിൽ യുഎഇയുടെ മറ്റൊരു നാഴികക്കല്ലു കൂടിയാണിത്. ഉപഗ്രഹം 3 മാസമെടുത്തു രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. പുനർവിതരണ ബഹിരാകാശ പേടകമായ സിഗ്നസ് എൻ.ജി-15ൽനിന്ന് ഇവിടുന്നു വിന്യസിക്കും. ഭൂമിയിലെ ചെറുചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുക, തന്ത്രപ്രധാന വിവരങ്ങൾ ലഭ്യമാക്കുക, പ്രകൃതി ക്ഷോഭങ്ങൾ, ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ എന്നിവ യഥാസമയം കണ്ടെത്തി വിവരങ്ങളും ചിത്രങ്ങളും കൈമാറുക, ബഹിരാകാശ ഗവേഷണത്തിനു ആവശ്യമായ ഡേറ്റകളും ഉന്നത ഗുണനിലവാരമുള്ള ചിത്രങ്ങളും ശേഖരിക്കുക എന്നിവയാണ് പ്രധാന ദൗത്യങ്ങൾ.
യഥാർഥ ഉപഗ്രഹത്തിന്റെ ചെറുപതിപ്പായ ക്യൂബ് സാറ്റ് മാതൃകയിലുള്ളതാണ് ദബിസാറ്റ്. 450 കിലോമീറ്റർ ചുറ്റളവിലുള്ള വിവരങ്ങളും ചിത്രങ്ങളും പകർത്താൻ ശേഷിയുണ്ട്. മനോഭാവ നിർണയത്തിനും നിയന്ത്രണ സംവിധാനങ്ങൾക്കുമായി സോഫ്റ്റ് വെയർ മൊഡ്യൂളുകൾ രൂപകൽപന ചെയ്യാനും നടപ്പിലാക്കാനും പരീക്ഷിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുകണു ലക്ഷ്യം.
യുഎഇയുടെ സാങ്കേതിക, ബഹിരാകാശ വികസനത്തിന് ഗുണകരമാകും വിധത്തിൽ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും സൃഷ്ടിക്കാൻ ഖലീഫ യൂണിവേഴ്സിറ്റിക്ക് സാധിക്കുമെന്നതിനുള്ള തെളിവാണിതെന്നു ഖലീഫ യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര, സാങ്കേതിക വിഭാഗം എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ. ആരിഫ് സുൽത്താൻ അൽ ഹമ്മാദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല