സ്വന്തം ലേഖകൻ: സർക്കാർ സേവനങ്ങളെല്ലാം ഒറ്റ പാസിൽ ലഭിക്കാൻ നടപടികൾ ത്വരിതപ്പെടുത്തുകയാണ് യുഎഇ. ഇതു സംബന്ധിച്ച് സ്ട്രാറ്റജിക് അഫയേഴ്സ് കൗൺസിൽ കൈക്കൊണ്ട നടപടികൾ സ്മാർട് ദുബായ് അധികൃതർ കഴിഞ്ഞദിവസം വെളിപ്പെടുത്തി. ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഭാഗമാണ് സ്ട്രാറ്റജിക് അഫയേഴ്സ് കൗൺസിലും. പൗരന്മാർക്കും താമസക്കാർക്കുമെല്ലാം ഉപയോഗിക്കാവുന്ന ഒറ്റ ഡിജിറ്റൽ തിരിച്ചറിയൽ രേഖയാവും യുഎഇ പാസ് എന്ന് സ്മാർട് ദുബായ് ഡയറക്ടർ ജനറൽ ഡോ. അയിഷ ബിന്ത് ബൂട്ടി ബിൻ ബിഷർ വ്യക്തമാക്കി.
മേയ് ഒന്നിന് പ്രഖ്യാപിച്ച യുഎഇ പാസ് നയം അനുസരിച്ചാണ് ഈ തീരുമാനം. ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ പ്രഖ്യാപിച്ച ഗവൺമന്റ് ഡവലപ്്മെന്റ് ട്രാക്കിൽ ഉൾപ്പെടുത്തി സ്മാർട് ദുബായ് നടപ്പാക്കുന്ന നൂറുദിന പരിപാടിയായ ദുബായ് ഫ്യൂച്ചർ ഇനിഷ്യേറ്റീവിലെയും പ്രധാന ഇനം യുഎഇ പാസാണ്. 2018ൽ ആരംഭിച്ചതാണ് യുഎഇ പാസ് പദ്ധതി.
ഭാവി സ്മാർട് നഗര പദ്ധതിയുടെ ഭാഗമായി ടെലികമ്മ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റി(ടിആർഎ), അബുദാബി ഡിജിറ്റൽ അതോറിറ്റി എന്നിവയുമായി ചേർന്നു നടപ്പാക്കുന്ന പദ്ധതി ദുബായുടെ ഡിജിറ്റൽവൽക്കരണത്തെയും കടലാസ് രഹിത നയത്തേയും പൂർണമായും പിന്തുണയ്ക്കുന്നു. ദുബായ് നടപ്പാക്കുന്ന യുഎഇ പാസ് ഭാവി ഡിജിറ്റൽവൽക്കരണത്തിലേക്കുള്ള രാജ്യത്തിന്റെ ഗതിവേഗത്തെയാണ് കാണിക്കുന്നതെന്ന് ട്രാ ഡയറക്ടർ ജനറൽ ഹമദ് ഒബെയ്ദ് അൽ മൻസൂരി വ്യക്തമാക്കി.
സ്മാർട് ഫോൺ വഴി ലഭിക്കുന്ന ഡിജിറ്റൽ തിരിച്ചറിയൽ രേഖയാണ് യുഎഇ പാസ്. ഔദ്യോഗിക സർക്കാർ രേഖകളിൽ ഒപ്പിടാനും ഇതിലൂടെ സാധിക്കും. അയ്യായിരത്തിലധികം സർക്കാർ സേവനങ്ങൾ ലഭ്യമാകും. സർക്കാരിന്റെ ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ വിശ്വാസ്യത ലഭിക്കാനും യുഎഇ പാസ് ഉപകരിക്കും. രണ്ടു ലക്ഷത്തോളം പേർക്ക് ഇപ്പോൾ ഇത് ലഭ്യമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല