
സ്വന്തം ലേഖകൻ: യുഎഇയിൽ അസ്ഥിരകാലാവസ്ഥ. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട് പ്രഖ്യാപിച്ചു. പുലർച്ചെ മുതൽ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. കാഴ്ചാപരിധി 500 മീറ്ററിൽ താഴെയാണ്. ജനങ്ങളോട് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ചൂടിനും ശമനമില്ല.
അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും ദുബായിയിൽ 43 ഡിഗ്രി സെൽഷ്യസുമാണ് നിലവിലെ താപനില. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ വാഹനമെടുത്ത് പുറത്തിറങ്ങാവുവെന്നും വാഹനമോടിക്കുന്നവർ വേഗപരിധിയും വാഹനങ്ങൾക്കിടയിലെ ദൂരപരിധിയും പാലിക്കണമെന്നും അബുദാബി പൊലീസ് നിർദേശിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് അനുസരിച്ചുവേണം പ്രവർത്തിക്കാനെന്നും ജനങ്ങൾക്ക് കർശനനിർദേശം നൽകിയിട്ടുണ്ട്.
അതേസമയം 5 ദിവസം രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും ഉണ്ടാകും. കാലാവസ്ഥാ മാറ്റത്തെ നേരിടാൻ ദേശീയതലത്തിൽ കർമപദ്ധതി തയാറാക്കി. ദേശീയ ദുരന്തനിവാരണ സമിതിയും, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ആഭ്യന്തര- പ്രതിരോധ- ഊർജ അടിസ്ഥാന സൗകര്യവികസന മന്ത്രാലയങ്ങളും പൊലീസും സംയുക്തമായാണു പദ്ധതി തയാറാക്കിയത്.
അതിനിടെ, ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇവിടെയുള്ള യുഎഇ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് യുഎഇയുടെ മുന്നറിയിപ്പ്. രാജ്യത്തെ അധികാരികൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും എംബസി വ്യക്തമാക്കി. അത്യാവശ്യ ഘട്ടത്തിൽ എംബസിയുമായി ബന്ധപ്പെടാൻ +9718002 എന്ന നമ്പറും നൽകിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല