സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളിൽ ഇന്നു മുതൽ പ്രവേശനം വാക്സീൻ സ്വകരിക്കുകയോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യുന്നവർക്കു മാത്രം. 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റാണു വാക്സീൻ സ്വീകരിക്കാത്തവർ ഹാജരാക്കേണ്ടത്. സിനോഫാം, ഫൈസർ, അസ്ട്രാസെനക, സ്പുട്നിക്–5, മൊഡേണ എന്നീ 5 വാക്സീനുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്.
ഉപഭോക്താക്കൾ, സന്ദർശകർ, കരാർ ജീവനക്കാർ, സേവനത്തിന് എത്തുന്നവർ എന്നിവർക്കെല്ലാം നിയമം ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. 2 ഡോസ് വാക്സീനും എടുത്തവർ അൽഹൊസൻ ആപ്പിൽ കാണിച്ചാൽ പ്രവേശനം അനുവദിക്കും.
വാക്സീൻ എടുക്കുന്നതിൽ ഇളവുള്ളവരാണെങ്കിൽ സാക്ഷ്യപത്രത്തോടൊപ്പം പിസിആർ നെഗറ്റീവ് ഫലവും ഹാജരാക്കണം. 16 വയസ്സിനു താഴെയുള്ളവർക്കു ഇളവുണ്ട്. ഓഗസ്റ്റ് 20 മുതൽ അബുദാബിയിലെ പൊതുസ്ഥലങ്ങളിലേക്കു വാക്സീൻ എടുത്തവർക്കു മാത്രം പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഷോപ്പിങ് സെന്റർ, റസ്റ്ററന്റ്, കോഫി ഷോപ്പ്, ചില്ലറ വിൽപന കേന്ദ്രങ്ങൾ (സൂപ്പർമാർക്കറ്റ്, ഫാർമസി ഒഴികെ), ജിം, കായിക വിനോദ കേന്ദ്രങ്ങൾ, ഹെൽത്ത് ക്ലബ്, റിസോർട്ട്, മ്യൂസിയം, സാംസ്കാരിക കേന്ദ്രങ്ങൾ, തീം പാർക്ക്, യൂണിവേഴ്സിറ്റികൾ, സർക്കാർ, സ്വകാര്യ സ്കൂൾ, നഴ്സറി എന്നിവിടങ്ങളിലെ പ്രവേശനത്തിനും 20 മുതൽ വാക്സീൻ നിർബന്ധമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല