സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യു.എ.ഇ നീട്ടി. മെയ് 14 വരെ ഇന്ത്യക്കാര്‍ക്ക് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്. മെയ് 14 വരെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. വിവിധ എയര്‍ ലൈനുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് കൈമാറി. ഈ മാസം 22 നാണ് യു.എ.ഇ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്.
സന്ദർശക വീസക്കാർക്കു അബുദാബിയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കി. ഗ്രീൻ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്ക് അബുദാബിയിലെത്താൻ തടസ്സമില്ല. എന്നാൽ ഇന്ത്യ അടക്കം റെഡ് രാജ്യങ്ങളിൽനിന്ന് സന്ദർശക വീസയിൽ എത്തുന്നവർക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
സന്ദർശക വീസക്കാർക്ക് അബുദാബിയിലേക്കു വിമാനമാർഗം പ്രവേശനാനുമതി ഇല്ലാത്തതിനാൽ ദുബായ്, ഷാർജ, റാസൽഖൈമ തുടങ്ങി മറ്റു എമിറേറ്റുകളിൽ എത്തിയാണ് പലരും റോഡ് മാർഗം അതിർത്തി കടന്നിരുന്നത്. എന്നാൽ ഏതാനും ദിവസങ്ങളായി സന്ദർശക വീസക്കാരിൽ ഭൂരിഭാഗം പേർക്കും അതിർത്തിയിൽ പ്രവേശനാനുമതി നിഷേധിച്ചു.
48 മണിക്കൂറിനകം എടുത്ത പിസിആർ/ഡിപിഐ ടെസ്റ്റ് ഫലം അൽഹൊസൻ ആപ്പിൽ കാണിക്കുന്നവർക്ക് അതിർത്തി കടക്കാം. സന്ദർശക വീസക്കാർക്ക് അൽഹൊസൻ ആപ്പിൽ ഫലം കാണിക്കാനാകില്ല. പിസിആർ എടുത്ത് അതിർത്തി കടന്ന് തുടർച്ചയായി അബുദാബിയിൽ തങ്ങുന്നവർ 4, 8 ദിവസങ്ങളിലും ഡിപിഐ ടെസ്റ്റെടുത്ത് ഇവിടെ തുടരുന്നവർ 3, 7 ദിവസങ്ങളിലും പിസിആർ ടെസ്റ്റ് എടുക്കണമെന്നും നിബന്ധനയുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ഓരോ ടെസ്റ്റിനും 5000 ദിർഹം വീതം പിഴ ഈടാക്കും. പതിവായി അതിർത്തി കടക്കുന്നവർ തുടർച്ചയായി ഒന്നിലേറെ തവണ ഡിപിഐ ടെസ്റ്റ് എടുത്താൽ പ്രവേശനാനുമതി ലഭിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല