1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2022

സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ ജോലികളിലേക്ക് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കുന്നതിനുള്ള വിപുലമായ പദ്ധതികളുമായി യുഎഇ ഭരണകൂടം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതോടൊപ്പം സ്വദേശിവല്‍ക്കരണ നിരക്ക് പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കാനും മനുഷ്യവിഭവ, സ്വദേശിവല്‍ക്കരണ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു വരികയാണ്.

സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന എമിറാറ്റി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗണ്‍സില്‍ (നഫീസ്) പദ്ധതിയുടെ ഭാഗമായാണ് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2026ഓടെ സ്വകാര്യമേഖലയുടെ 10 ശതമാനം സ്വദേശി പൗരന്മാരാണെന്ന് ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് നടപടി.

സ്വകാര്യ മേഖലകളിലേക്ക് സ്വദേശികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയെന്ന ലക്ഷ്യത്തോടെ അവര്‍ക്ക് അധിക ശമ്പളം ലഭ്യമാക്കുന്നതിനുള്ള സാലറി സപ്പോര്‍ട്ട് സ്‌കീരം പരിഷ്‌ക്കരിച്ചതായി മന്ത്രാലയം അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 170,000ലധികം സ്വദേശികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്.

നിലവില്‍ 21,000 പേരാണ് നഫീസ് പദ്ധതിയില്‍ നിന്ന് ആനുകൂല്യം സ്വീകരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയില്‍ 75,000 തൊഴിലവസരങ്ങള്‍ സ്വന്തമാക്കാന്‍ സ്വദേശികളെ പ്രാപ്തരാക്കുക, അതിന് ആവശ്യമായ പരിശീലന പരിപാടികള്‍ ആവിഷ്‌ക്കരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിലവിലെ സാലറി സപ്പോര്‍ട്ട് സ്‌കീം ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍, ഹെല്‍ത്ത് മേഖലകളിലെ വിവിധ സ്‌പെഷ്യലൈസേഷനുകള്‍ എന്നിവയിലേക്കും വ്യാപിപ്പിക്കാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍, ഹെല്‍ത്ത്, ഫാര്‍മസ്യൂട്ടിക്കല്‍ സ്‌പെഷ്യാലിറ്റികള്‍ ഉള്‍പ്പെടെ മെഡിക്കല്‍, ഹെല്‍ത്ത് മേഖലകളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി നല്‍കുകയെന്ന ലക്ഷ്യത്തോടെ ദേശീയ ആരോഗ്യ സംരക്ഷണ പരിപാടിയും നഫീസ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുക വഴി അഞ്ചു വര്‍ഷത്തിനുള്ളില്‍ 10,000 സ്വദേശികള്‍ക്ക് ഈ മേഖലയില്‍ ജോലി നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരും അതിനായി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ സ്വദേശികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ശമ്പളം കുറവാണെങ്കില്‍ അത് നിശ്ചിത പരിധിയില്‍ എത്തിക്കാന്‍ ആവശ്യമായ അധിക ശമ്പളം ടോപ്പ് അപ്പായി നല്‍കുന്ന പദ്ധതിയാണ് സാലറി സപ്പോര്‍ട്ട് സ്‌കീം. തൊഴില്‍ പരിശീലനത്തിന്റെ ആദ്യ വര്‍ഷത്തില്‍ ബിരുദധാരികള്‍ക്ക് 8,000 ദിര്‍ഹമും ഡിപ്ലോമയുള്ളവര്‍ക്ക് 6,500 ദിര്‍ഹവും ഹൈസ്‌കൂള്‍ ഡിപ്ലോമയുള്ളവര്‍ക്ക് 4,000 ദിര്‍ഹവും അലവന്‍സായി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും.

സ്വകാര്യ മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചതിന് ശേഷമുള്ള അഞ്ച് വര്‍ഷത്തേക്കാണ് ടോപ്പ് അപ്പ് ശമ്പളം അനുവദിക്കുക. ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ തോത് അനുസരിച്ചായിരിക്കും ഇത് നല്‍കുക. പ്രതിമാസ ശമ്പളം 20,000 ദിര്‍ഹത്തില്‍ താഴെയാണെങ്കില്‍, ബാച്ചിലേഴ്‌സ് ഡിഗ്രി ഹോള്‍ഡര്‍മാര്‍ക്ക് പരമാവധി 7,000 ദിര്‍ഹം ടോപ്പ് അപ്പായി നല്‍കും.

ഡിപ്ലോമയുള്ളവര്‍ക്ക് ഇത് 6,000 ദിര്‍ഹവും ഹൈസ്‌കൂള്‍ ഡിപ്ലോമയുള്ളവര്‍ക്ക് 5,000 ദിര്‍ഹവുമാണ്. ശമ്പളം 20,000 ദിര്‍ഹത്തിനും 30,000 ദിര്‍ഹത്തിനും ഇടയിലാണെങ്കില്‍, ബാച്ചിലേഴ്‌സ് ഡിഗ്രി ഹോള്‍ഡര്‍മാര്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന സാമ്പത്തിക അലവന്‍സ് 3,500 ദിര്‍ഹമായിരിക്കും. ഡിപ്ലോമയുള്ളവര്‍ക്ക് ഇത് 3,000 ദിര്‍ഹവും ഹൈസ്‌കൂള്‍ ഡിപ്ലോമയുള്ളവര്‍ക്ക് 2,500 ദിര്‍ഹവുമാണ്.

സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ കയാണെങ്കില്‍, അവര്‍ ജോലി അന്വേഷിക്കുമ്പോള്‍ താല്‍ക്കാലിക സാമ്പത്തിക സഹായം നല്‍കും. 12 മാസത്തോളം ഈ സഹായം ലഭിക്കും. തുടര്‍ച്ചയായി ആറു മാസത്തില്‍ കൂടുതല്‍ ഇത് ലഭിക്കില്ല.

തൊഴിലില്ലായ്മ ആനുകൂല്യം ലഭിക്കുന്നവര്‍ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് സജീവമായി തൊഴില്‍ തേടണം. വാഗ്ദാനം ചെയ്യപ്പെടുന്ന ജോലി നിരസിച്ചാല്‍ ആനുകൂല്യം ക്ലെയിം ചെയ്യാനുള്ള അവകാശം നഷ്ടപ്പെടും. ഈ പദ്ധതിയില്‍ നിന്ന് സഹായം ലഭിക്കുന്നവര്‍ക്ക് മറ്റ് വരുമാന സ്രോതസ്സുകളൊന്നും ഉണ്ടായിരിക്കരുതെന്ന നിബന്ധനയുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടത് ജീവനക്കാരന്റെ ഭാഗത്തു നിന്നുള്ള വീഴ്ച കൊണ്ടായിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന.

അതിനിടെ, കൂടുതല്‍ പൗരന്മാരെ സ്വകാര്യമേഖലയില്‍ ജോലി കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കുന്ന നഫീസ് പദ്ധതി ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സ്വകാര്യ മേഖലാ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുഎഇ മനുഷ്യവിഭവ സ്വദേശിവല്‍ക്കരണ മന്ത്രാലയം തീരുമാനിച്ചു.

സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ചില കമ്പനികള്‍ സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന ശമ്പളം വെട്ടിക്കുറച്ചതായുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രി അബ്ദുള്‍റഹ്മാന്‍ അല്‍ അവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളെ ശക്തമായ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് ഡോ. അല്‍ അവാര്‍ പറഞ്ഞു. നഫീസ് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നവര്‍ മന്ത്രാലയത്തിന്റെ കോള്‍ സെന്ററിലേക്ക് 600 59 0000 എന്ന നമ്പറില്‍ അറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ, രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയില്‍ യുഎഇ പൗരന്‍മാരെ ജോലിക്ക് നിര്‍ത്തി സ്വദേശിവല്‍കരണ തോത് പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്ക് അടുത്ത വര്‍ഷം ആദ്യം മുതല്‍ കനത്തപിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യുഎഇ മനുഷ്യവിഭവ സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ സ്വദേശിവല്‍ക്കരണ തോത് പൂര്‍ത്തിയാകുന്ന വിധത്തില്‍ സ്വദേശികളെ നിയമിക്കാനാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ വിദഗ്ധ തൊഴില്‍മേഖലയില്‍ ഈ വര്‍ഷം രണ്ട് ശതമാനം സ്വദേശിവല്‍കരണം നടപ്പാക്കണം എന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതുപ്രകാരം അടുത്ത വര്‍ഷം ജനുവരി ഒന്ന് ആകുമ്പോഴേക്ക് ഈ നിര്‍ദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ പിഴ നല്‍കേണ്ടി വരും.

നിയമനം ലഭിക്കാത്ത ഒരു സ്വദേശിക്ക് 72,000 ദിര്‍ഹം എന്ന നിരക്കില്‍ കനത്തപിഴയാണ് സ്ഥാപനങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും ഈടാക്കുക. ഇതുപ്രകാരം 2023 ജനുവരി മുതല്‍ ഓരോ മാസവും ഒരു സ്വദേശിയെ നിയമിക്കാത്തതിന് പകരം 6000 ദിര്‍ഹം വീതം പിഴ നല്‍കേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.