1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2022

സ്വന്തം ലേഖകൻ: യുഎഇയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും തൊഴില്‍ മേഖലയില്‍ സമൂലമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതുമായ പുതിയ തൊഴില്‍ നിയമത്തിന് പുതുവര്‍ഷത്തിലെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ഉത്തരവുകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

രാജ്യത്തിന്റെ തൊഴില്‍ രംഗത്ത് സുപ്രധാനമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന നിയമത്തിന് കാബിനറ്റ് അംഗീകാരം നല്‍കിയതായി ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. നേരത്തെ യുഎഇ ഭരണാധികാരി അംഗീകരിച്ച തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളും അടങ്ങുന്നതാണ് എക്സിക്യൂട്ടീവ് ഉത്തരവുകള്‍.

ഒരേ സമയം ഒന്നിലധികം തൊഴിലുടമകള്‍ക്കായി ജോലി ചെയ്യാന്‍ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ അനുവാദം നല്‍കുന്നതാണ് പുതിയ തൊഴില്‍ നിയമം. വിവിധ പ്രൊജക്റ്റുകളിലായോ മണിക്കൂര്‍ അടിസ്ഥാനത്തിലോ ഇങ്ങനെ വ്യത്യസ്ത തൊഴിലുടമകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാം. പാര്‍ട്ട് ടൈമായും താത്കാലിക അടിസ്ഥാനത്തിലും കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്യാന്‍ ഇത് തൊഴിലാളികള്‍ക്ക് അവസരം നല്‍കുന്നു.

പാര്‍ട്ട് ടൈം ജോലിയിലൂടെ ഒന്നിലധികം തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലിക്കായി ഷെഡ്യൂള്‍ ചെയ്യുകയും നിശ്ചിത മണിക്കൂറുകളോ ദിവസങ്ങളോ ജോലി ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു. അതേസമയം, താത്കാലിക ജോലി ഒരു നിശ്ചിത കാലയളവിലേക്കോ ഒരു പ്രത്യേക പ്രൊജക്റ്റിന്റെ അടിസ്ഥാനത്തിലോ മാത്രമായിരിക്കും. ഫ്ളെക്സിബിള്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ജോലിയുടെ സ്വഭാവത്തിന് അനുസരിച്ച് വ്യത്യസ്ത സമയങ്ങളില്‍ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ജീവനക്കാര്‍ക്ക് നല്‍കുന്നു.

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ശമ്പളത്തോടെയുള്ള അവധിക്ക് അര്‍ഹത നല്‍കുന്നതാണ് കാബിനറ്റ് അംഗീകരിച്ച പുതിയ നിയമം. ഇതുപ്രകാരം ആഴ്ചയില്‍ ഒരു ദിവസം ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. ജീവിതപങ്കാളി മരണപ്പെട്ടാല്‍ അഞ്ച് ദിവസവും മാതാപിതാക്കളുടെയോ കുട്ടിയോ സഹോദരന്റെയോ പേരക്കുട്ടിയുടെയോ മുത്തശ്ശിയുടെയോ മരണത്തില്‍ മൂന്ന് ദിവസവുമാണ് അവധി ലഭിക്കുക. പ്രസവവുമായി ബന്ധപ്പെട്ട് മാതാക്കള്‍ക്ക് 60 ദിവസം വരെ അവധി നല്‍കും. ഈ കാലയളവില്‍ 45 ദിവസം മുഴുവന്‍ വേതനവും 15 ദിവസം പകുതി വേതനവും ലഭിക്കും.

പുതിയ നിയമപ്രകാരം, പ്രൊബേഷന്‍ കാലയളവില്‍ ജീവനക്കാരനെ പിരിച്ചുവിടുന്നതിന് മുമ്പ് തൊഴിലുടമകള്‍ 14 ദിവസത്തെ രേഖാമൂലമുള്ള അറിയിപ്പ് നല്‍കണം. ആറ് മാസത്തെ പ്രൊബേഷന്‍ കാലയളവില്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ ഒരു മാസം മുമ്പ് നോട്ടീസ് നല്‍കണം. പ്രൊബേഷന്‍ കാലയളവില്‍ രാജ്യം വിടണമെങ്കില്‍ 14 ദിവസം മുമ്പ് തൊഴിലുടമയെ രേഖാമൂലം അറിയിക്കണമെന്നതാണ് മറ്റൊരു നിബന്ധന. ഏതെങ്കിലും കക്ഷികള്‍ ഈ നിയമങ്ങള്‍ ലംഘിച്ചാല്‍, ലംഘനം നടത്തുന്ന കക്ഷി, ബാക്കിയുള്ള നോട്ടീസ് കാലയളവിലെ പതിവ് പ്രവൃത്തി ദിവസങ്ങള്‍ക്ക് തുല്യമായ വേതനം നഷ്ടപരിഹാരമായി നല്‍കണം.

പുതിയ നിയമത്തിന് കാബിനറ്റ് അംഗീകാരം നല്‍കിയതോടെ തൊഴിലാളികളുമായി അനിശ്ചിത കാലത്തേക്ക് കരാറുണ്ടാക്കുന്നതിന് വിലക്ക് നിലവില്‍ വന്നു. പരമാവധി മൂന്നു വര്‍ഷം വരെ മാത്രമേ കരാറില്‍ ഏര്‍പ്പെടാവൂ. അതിന് ശേഷം അതേ ജോലിയില്‍ കരാര്‍ പുതുക്കുന്നതിന് തടസ്സമില്ല. മൂന്ന് വര്‍ഷത്തില്‍ കുറഞ്ഞ കാലയളവിലേക്കുള്ള കരാറുകള്‍ക്കും തടസ്സമില്ല. നിലവില്‍ അനിശ്ചിത കാല കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തിനിടയില്‍ കരാറിന് പരിധി നിശ്ചയിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.