1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2022

സ്വന്തം ലേഖകൻ: താമസ സൗകര്യത്തിന് അര്‍ഹതയുള്ള തൊഴിലാളികള്‍ക്ക് ഉചിതമായ താമസ സൗകര്യം നല്‍കുന്നതില്‍ വീഴ്ചവരുത്തുന്ന കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യാന്‍ യുഎഇ. മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കാന്‍ കാരണമാവുന്ന നാല് നിയമ ലംഘനങ്ങളെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയത്. കമ്പനിക്കെതിരേ മനുഷ്യക്കടത്ത് ആരോപണം ഉയര്‍ന്നാലും മന്ത്രാലയത്തിന്റെ സേവന ഫീസും അഡ്മിനിസ്‌ട്രേറ്റീവ് പിഴകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളും വര്‍ക്ക് പെര്‍മിറ്റ് നഷ്ടമാവാന്‍ കാരണമാവുമെന്നും ഇതുമായി ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ പുതിയ പ്രമേയം വ്യക്തമാക്കി.

തൊഴില്‍പരമായ ആരോഗ്യവും സുരക്ഷയും ലേബര്‍ താമസവും സംബന്ധിച്ച 2022ലെ നാല്‍പ്പത്തി നാലാം നമ്പര്‍ പ്രമേയത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഉചിതമായ താമസസൗകര്യം നല്‍കുന്നതില്‍ പരാജയപ്പെടുന്ന കമ്പനികള്‍ക്കെതിരേയാണ് നടപടി വരിക. അമ്പതോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍, ഓരോ തൊഴിലാളിയുടെയും പ്രതിമാസ വേതനം 1,500 ദിര്‍ഹമോ അതില്‍ കുറവോ ആണെങ്കില്‍, അതിലെ തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്.

കൂടാതെ, നൂറോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള വ്യവസായ സ്ഥാപനവും നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും നിശ്ചിത യോഗ്യതയുള്ള ഒരു തൊഴില്‍ ആരോഗ്യ സുരക്ഷാ ഓഫീസറെ നിയമിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. കമ്പനിക്കെതിരേ മനുഷ്യക്കടത്ത് ആരോപണം ഉയര്‍ന്നാലും നടപടി വരും. ഈ ആരോപണത്തില്‍ കമ്പനി നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ സസ്‌പെന്‍ഷന് തുടരും. കേസില്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ കമ്പനിക്കെതിരെ അന്തിമ വിധി പുറപ്പെടുവിച്ചതിന് ശേഷം രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍ നീളുമെന്നും മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് കമ്പനിക്ക് അനുവദിച്ചിട്ടുള്ള ഇലക്ട്രോണിക് സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താലും കമ്പനിയുടെ വര്‍ക്ക് പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യും. ഇത് മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ഇടവരുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ വളരെ ഗൗരവമായാണ് മന്ത്രാലയം കാണുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ആരോപിക്കപ്പെട്ട ദുരുപയോഗം തെളിയിക്കപ്പെടുന്ന തീയതി മുതല്‍ ആറ് മാസത്തേക്ക് കമ്പനിയുടെ ഫയല്‍ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം.

തൊഴില്‍ ബന്ധ നിയമത്തിനും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങള്‍ക്കും അനുസൃതമായാണ് പുതിയ നിര്‍ദ്ദേശങ്ങളെന്ന് മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലാ കമ്പനികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കപ്പെടുന്ന കാര്യത്തില്‍ കമ്പനികളും ജീവനക്കാരും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. രണ്ട് കക്ഷികളുടെയും അവകാശങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ചുമതല മന്ത്രാലയത്തിനുണ്ടെന്നും മന്ത്രാലയത്തിന്റെ ഹ്യൂമന്‍ റിസോഴ്സ് അഫയേഴ്സ് അണ്ടര്‍സെക്രട്ടറി ഖലീല്‍ അല്‍ ഖൂരി പറഞ്ഞു.

തൊഴില്‍ ബന്ധത്തില്‍ സമതുലിതമായ അന്തരീക്ഷം കൈവരിക്കുകയും അതുവഴി ഉല്‍പ്പാദനക്ഷമതയും ബിസിനസ് മേഖലയുടെ മത്സരക്ഷമതയും യുഎഇ തൊഴില്‍ വിപണിയുടെ ആകര്‍ഷണത്വവും ഉറപ്പാക്കാനും പുതിയ നിര്‍ദ്ദേശങ്ങള്‍ സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ചതും സജീവവുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ക്ക് അനുസൃതമായി തൊഴില്‍ വിപണി നിയമനിര്‍മ്മാണത്തില്‍ കൊണ്ടുവരുന്ന പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഒരു കമ്പനി ഉടമസ്ഥതയിലുള്ള മറ്റൊരു മറ്റൊരു കമ്പനിയുടെ ബ്രാഞ്ചില്‍ വിദേശ ജീവനക്കാരനെ ജോലിക്ക് നിയോഗിക്കാന്‍ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക വര്‍ക്ക് പെര്‍മിറ്റ് നേടേണ്ട ആവശ്യമില്ലെന്നും പുതിയ നിമയ ഭേദഗതി വ്യക്തമാക്കി. അതേ തൊഴിലുടമയുടെ ഉടമസ്ഥതയിലുള്ളതും അതേ ജോലി ചെയ്യാന്‍ നിയമപരമായ ലെസന്‍സുള്ളതുമായ കമ്പനി ആയിരിക്കണം എന്ന വ്യവസ്ഥയോടെയാണ് അനുമതി. തൊഴിലാളി ആദ്യ കമ്പനിയില്‍ ചെയ്യുന്ന അതേ ജോലിയില്‍ തന്നെയായിരിക്കണം പുതിയ കമ്പനിയിലും ഏര്‍പ്പെടേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.