സ്വന്തം ലേഖകൻ: യുഎഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ് പ്രോബ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ അളവിൽ ഓക്സിജൻ ചൊവ്വയിൽ കണ്ടെത്തിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ചൊവ്വയുടെ വടക്കൻ ഭാഗങ്ങളിൽ നിന്ന് ഹോപ് പ്രോബ് എടുത്ത ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. ഹോപ് പ്രോബിൽ നിന്ന് ലഭിച്ച ഈ വിവരങ്ങൾ നാസ ഉൾപ്പടെയുള്ളവയുമായി പങ്കുവയ്ക്കാനും തുടങ്ങിയിട്ടുണ്ട്.
ഔദ്യോഗിക ട്വിറ്റർ പേജിലും ഹോപ് പ്രോബിന്റെ ചിത്രങ്ങൾ സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വയിലെ വാതക സാന്നിധ്യം വ്യക്തമാക്കുന്ന പ്രത്യേക ചിത്രങ്ങൾ ഹോപ് പ്രോബിന് ലഭിച്ചിട്ടുണ്ടെന്നും അൾട്രാവയലറ്റ് സ്പെക്ട്രോമീറ്റർ ഉപയോഗിച്ചെടുത്ത വിവരങ്ങളിൽ ചൊവ്വയുടെ അന്തരീക്ഷത്തിൽ സങ്കീർണ വാതക സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ഇത്രയും ഭീമാകാരമായ ആകൃതി മുൻപ് ചിത്രങ്ങളിൽ വ്യക്തമായിട്ടില്ലെന്നും ഇതിലെ കൂടുതൽ തെളിവാർന്ന പാടുകൾ കൂടിയ അളവിലുള്ള ഓക്സിജന്റെ സാന്നിധ്യമാണ് തെളിയിക്കുന്നതെന്നും അറിയിച്ചു. ചൊവ്വയെക്കുറിച്ച് ഇപ്പോഴുള്ള ധാരണകൾ തിരുത്താൻ ശേഷിയുള്ളതാണിത്.
ഇനിയും കൂടുതൽ ചിത്രങ്ങൾ ഹോപ് പ്രോബ് അയയ്ക്കുന്നതോടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അറിയിച്ചു. മൂന്നു മാസം കൂടുമ്പോഴാണ് ഡേറ്റാ അയയ്ക്കുന്നത്. 2020 ജൂലൈ20നാണ് യുഎഇയുടെ ചൊവ്വ ദൗത്യ പേടകമായ ഹോപ് പ്രോബ് ജപ്പാനിൽ നിന്ന് വിക്ഷേപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല