1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2022

സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായിരിക്കുകയാണ് ഫെബ്രുവരി രണ്ടിന് യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമം. ഒരു തൊഴിലുടമയുടെ കീഴില്‍ മാത്രം ജോലി ചെയ്യുന്ന രീതിയില്‍ നിന്ന് മാറി, ഒരു തൊഴിലാളികള്‍ക്ക് ഒന്നിലേറെ തൊഴിലുടമകളുടെ കീഴില്‍ ജോലി ചെയ്യാന്‍ സൗകര്യം നല്‍കുന്നതോടൊപ്പം വിവിധ രീതിയിലുള്ള പാര്‍ട്ട് ടൈം ജോലികള്‍ക്കും പുതിയ നിയമം അനുവാദം നല്‍കിയിട്ടുണ്ട്. 15 മുതല്‍ 18 വയസ്സു വരെ പ്രായമുള്ളവര്‍ക്ക് നിയമ വിധേയമായി ജോലി ചെയ്യാം എന്നതാണ് പുതിയ നിയമ പരിഷ്‌കാരത്തിലെ മറ്റൊരു പ്രധാനപ്പെട്ട മാറ്റം.

ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ പാര്‍ട്ട് ടൈമായോ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായോ തൊഴില്‍ ചെയ്യാം. എന്നാല്‍, നിബന്ധനകള്‍ക്കു വിധേയമായി മാത്രമേ ഇത് അനുവദിക്കുകയുള്ളൂ. മനുഷ്യ വിഭവ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ കൗമാരക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കാവൂ എന്നതാണ് പ്രധാന നിബന്ധന. 15 വയസ്സ് പൂര്‍ത്തിയായവരെ മാത്രമേ ഈ രീതിയില്‍ ജോലികളില്‍ പ്രവേശിപ്പിക്കാവൂ. 15 വയസ്സില്‍ കുറവ് പ്രായമുള്ളവരെ കൊണ്ട് ജോലി എടുപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നും പുതിയ നിയമം അനുശാസിക്കുന്നു. പുതിയ തൊഴില്‍ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തുവിട്ട എക്സിക്യൂട്ടീവ് മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

15നും 18നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്ക് രണ്ട് തരം വര്‍ക്ക് പെര്‍മിറ്റുകളാണ് അനുവദിക്കുക. അതും പരമാവധി ഒരു വര്‍ഷത്തേക്കു മാത്രം. ജോലി നല്‍കുന്ന സ്ഥാപനങ്ങളാണ് രണ്ടിലൊരു വര്‍ക്ക് പെര്‍മിറ്റിനായി മന്ത്രാലയത്തില്‍ അപേക്ഷ നല്‍കേണ്ടത്. ജുവനൈല്‍ പെര്‍മിറ്റ്, സ്റ്റുഡന്റ് ട്രെയിനിംഗ് പെര്‍മിറ്റ് എന്നിവയാണ് രണ്ടു തരം പെര്‍മിറ്റുകള്‍. 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ജുവനൈല്‍ പെര്‍മിറ്റ് വഴി നിബന്ധനകള്‍ക്കു വിധേയമായി ജോലിക്കു വയ്ക്കാന്‍ തൊഴിലുടമയ്ക്ക് സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനത്തിന് സൗകര്യം ഒരുക്കുന്നതിന് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവസരം നല്‍കുന്നതാണ് സ്റ്റുഡന്റ് ട്രെയിനിംഗ് പെര്‍മിറ്റ്. ആരോഗ്യകരമായ തൊഴില്‍ സാഹചര്യങ്ങളില്‍ മാത്രമേ കുട്ടികളെ ജോലിക്ക് വയ്ക്കാവൂ എന്നും നിയമം അനുശാസിക്കുന്നുണ്ട്.

കുട്ടികളുടെ പേര്, വയസ്സ്, രക്ഷിതാക്കളുടെ പേരും ബന്ധപ്പെടാനുള്ള അഡ്രസ്സും നമ്പറും തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റെക്കോഡ് സൂക്ഷിക്കണമെന്നതാണ് നിബന്ധനകളിലൊന്ന്. കുട്ടിയുടെയും രക്ഷിതാവിന്റെയും വിസ, തൊഴിലില്‍ പ്രവേശിച്ച തീയതി, തൊഴിലിന്റെ വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങളും അതില്‍ രേഖപ്പെടുത്തണം. മറ്റ് ജീവനക്കാരെ പോലെ കുട്ടികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം. ജോലിയുടെ ആദ്യ ദിവസം തന്നെ തൊഴിലിടങ്ങളിലെ സുരക്ഷയെ കുറിച്ചുള്ള പരിശീലനം നല്‍കണം. കുട്ടികളെ ജോലി ചെയ്യിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം തുടങ്ങിയവയാണ് മറ്റ് നിബന്ധനകള്‍.

ഏതാനും ജോലികളില്‍ കുട്ടികള്‍ക്ക് അവസരം നല്‍കരുതെന്നും നിയമം അനുശാസിക്കുന്നുണ്ട്. വ്യവസായ സ്ഥാപനങ്ങളാണ് ഇവയിലൊന്ന്. കുട്ടികളുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന വിധത്തില്‍ അപകടകരമായ ജോലികള്‍, കുട്ടികളെ ഏതെങ്കിലും രീതിയില്‍ അപകടപ്പെടുത്താന്‍ സാധ്യതയുള്ള സാഹചര്യത്തിലും സ്ഥലങ്ങളിലുമുള്ള ജോലികള്‍ തുടങ്ങിയവയില്‍ കുട്ടികളെ ജോലിക്ക് എടുക്കുന്നതും നിയമപരമായി തെറ്റാണ്. ഇത്തരത്തില്‍ കുട്ടികളെ ജോലിക്ക് നിയോഗിക്കാന്‍ പറ്റാത്ത മേഖലകളുടെയും സ്ഥാപനങ്ങളുടെയും വിശദാംശങ്ങള്‍ മന്ത്രാലയം പുറത്തുവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

15ന് മുകളില്‍ പ്രായമുള്ള കൗമാരക്കാരെ ജോലിക്കെടുക്കുമ്പോള്‍ ആറ് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടിയെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കുന്ന രീതിയില്‍ രക്ഷിതാവിന്റെ പക്കല്‍ നിന്നുള്ള അനുമതി പത്രവും കുട്ടിയുടെ മെഡിക്കല്‍ ഫിറ്റ്നെസ് റിപ്പോര്‍ട്ടും നിര്‍ബന്ധമാണ്. ഒരു ദിവസം പരമാവധി ആറു മണിക്കൂര്‍ മാത്രമേ കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കാവൂ. നാലു മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന വിധത്തില്‍ ഇടയില്‍ ഒരു മണിക്കൂര്‍ ഇടവേള നല്‍കണം. വൈകിട്ട് ഏഴ് മണിക്കും രാവിലെ ഏഴു മണിക്കും ഇടയിലെ സമയത്ത് കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കരുത്. കുട്ടികളുടെ ആരോഗ്യത്തെയോ സുരക്ഷയെയോ സമാധാനത്തെയോ ഹനിക്കുന്ന രീതിയിലുള്ള ഒരു ജോലിയും പാടില്ല. കുട്ടികളെ കൊണ്ട് ഓവര്‍ടൈം ജോലി ചെയ്യിക്കരുത്. പൊതു അവധി ദിനങ്ങളിലും വാരാന്ത്യ അവധികളിലും കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്നും നിബന്ധനയില്‍ പറയുന്നു.

തസ്ഹീല്‍ സര്‍വീസ് സെന്ററുകള്‍ വഴിയാണ് കൗമാരക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റിനായി കമ്പനികളും സ്ഥാപനങ്ങളും അപേക്ഷ നല്‍കേണ്ടത്. രോഖകള്‍ മന്ത്രാലയം സ്വീകരിക്കുന്ന മുറയ്ക്ക് മനുഷ്യവിഭവ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അനുമതി പത്രം ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.