
സ്വന്തം ലേഖകൻ: ലോകത്തെ ശക്തമായ പാസ്പോർട്ട് ശ്രേണിയിലേക്കു യുഎഇ പാസ്പോർട്ടും കയറിപ്പറ്റി. യുഎസ്, ഫിൻലാൻഡ്, ഓസ്ട്രിയ, ഇറ്റലി, അയർലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടിനൊപ്പം മൂന്നാം സ്ഥാനത്താണു യുഎഇ പാസ്പോർട്ട് ഇടംപിടിച്ചത്.
86 രാജ്യങ്ങളിലേക്കു വീസയില്ലാതെയും 48 രാജ്യങ്ങളിൽ വീസ ഓൺഅറൈവൽ അടക്കം 134 രാജ്യങ്ങളിലേക്കു അനായാസേന യാത്ര ചെയ്യാമെന്നതാണു യുഎഇ പാസ്പോർട്ടിനു മികച്ച സ്ഥാനം നേടിക്കൊടുത്തത്.
കോവിഡ് പശ്ചാത്തലത്തിലും നിബന്ധനകളോടെ വിനോദസഞ്ചാരത്തിന് വാതിൽ തുറന്നിട്ടതും യുഎഇയ്ക്കു കരുത്തായി. ഒന്നാം സ്ഥാനത്തുള്ള ന്യൂസീലൻഡ് പാസ്പോർട്ട് ഉപയോഗിച്ച് 136 രാജ്യങ്ങളിലേക്കു സ്വതന്ത്രമായി സഞ്ചരിക്കാനാകും.
മൊഡേണ വാക്സിന് അനുമതിയായി
മൊഡേണ വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് യുഎഇ അനുമതി നൽകി. ഇതോടെ യുഎഇ അംഗീകരിച്ച വാക്സിനുകളുടെ എണ്ണം അഞ്ചായി. സിനോഫാം, അസ്ട്രസിനിക്ക, ഫൈസർ, സ്പുട്നിക് എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്സിനുകൾ. ക്ലിനിക്കൽ പരീക്ഷണങ്ങളെ തുടർന്നാണ് വാക്സിൻ വിതരണത്തിനൊരുങ്ങുന്നത്. പരീക്ഷണത്തിൽ ഫലപ്രദവും സുരക്ഷിതവുമാണെന്ന് കണ്ടെത്തിയിരുന്നു.
94 ശതമാനം ഫലപ്രദമാണെന്നാണ് വിലയിരുത്തൽ. വാക്സിനെടുക്കുന്നവർക്ക് കോവിഡ് ബാധിച്ചാലും ആശുപത്രിവാസം ആവശ്യം വരില്ലെന്നും കരുതുന്നു. യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മജന്ത ഇൻവസ്റ്റുമെൻറുമായി സഹകരിച്ചാണ് വാക്സിൻ വിതരണത്തിനൊരുങ്ങുന്നത്. കോവിഡിനെതിരായ പോരാട്ടത്തിന് ബലം നൽകുന്നതാണ് പുതിയ വാക്സിന് അംഗീകാരം നൽകിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല