സ്വന്തം ലേഖകൻ: യുഎഇയിൽ 6 മാസത്തെ ഇടവേളയ്ക്കു ശേഷം സ്കൂളുകൾ തുറന്നു. ചില സ്കൂളുകളിൽ മാത്രമാണ് കുട്ടികളെത്തിയത്. മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചുമുള്ള പുതിയ അനുഭവം ഉൾക്കൊള്ളാൻ കുട്ടികൾക്ക് ഏറെ സമയമെടുത്തു. മഹാമാരിയെക്കുറിച്ചുള്ള അറിവുപകർന്നും ഭയമകറ്റിയും കൂടുതൽ ആത്മവിശ്വാസമേകിയുമാണ് അധ്യാപകർ ക്ലാസ് തുടങ്ങിയത്. ഒരു ക്ലാസിൽ പകുതി വിദ്യാർഥികളെ മാത്രം ഉൾക്കൊള്ളിച്ചായിരുന്നു ആദ്യദിനം.
താപനില പരിശോധിച്ചും സാമൂഹിക അകലം പാലിച്ചുമാണ് വിദ്യാർഥികളെ സ്കൂളിലേക്ക് പ്രവേശിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രാലയം, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ.) എന്നിവ നേരത്തെതന്നെ സുരക്ഷാ മുൻകരുതലുകൾ നിർദേശിച്ചിരുന്നു. കൂടാതെ സ്കൂളിലേക്ക് എത്തുന്നവർക്കായി ഓൺലൈൻ ബോധവത്‌കരണ ക്ലാസും നടത്തിയിരുന്നു. സ്കൂളുകളുടെ പ്രത്യേകതയനുസരിച്ച് നേരിട്ടെത്തിയും ഓൺലൈൻ വഴിയുമാണ് ക്ലാസുകൾ.
ഏറ്റവുമധികം മലയാളി വിദ്യാർഥികൾ പഠിക്കുന്ന അബുദാബി മോഡൽ സ്കൂളിൽ കെ.ജി. മുതൽ അഞ്ചാംതരം വരെയുള്ള ക്ലാസുകളിൽ 5100 വിദ്യാർഥികളാണുള്ളത്. ഇവരിൽ സ്കൂളിലെത്തി പഠിക്കാൻ സന്നദ്ധതയറിയിച്ച് ആദ്യ ദിനം എത്തിയത് 40 വിദ്യാർഥികൾ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം ഇ – ലേണിങ് തിരഞ്ഞെടുത്തു. കുട്ടികളെ സ്കൂളിലയച്ച് പഠിപ്പിക്കാനാണ് ആഗ്രഹമെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടുകൾ സഹിച്ചും വീടുകളിൽ പഠനസൗകര്യമൊരുക്കുകയാണ് ഭൂരിഭാഗം രക്ഷിതാക്കളും. സ്കൂളുകളിൽ കൃത്യമായ വ്യവസ്ഥകളോടെ ചെറിയ ശതമാനം വിദ്യാർഥികൾക്ക് മാത്രമാണ് ഒരേ സമയം ക്ലാസുകൾ നടക്കുന്നത്.
രക്ഷിതാക്കളുമായി നടന്ന കൂടിയാലോചനകൾക്ക് ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് ക്ലാസുകൾ നിർണയിച്ചത്. സന്നദ്ധതയറിയിച്ചവർക്ക് സ്കൂളിൽ ക്ലാസ്‌മുറികളിലും വീടുകളിലിരുന്ന് ഇ – ലേണിങ് വഴിയും പഠനസൗകര്യമൊരുക്കി.
അബുദാബിയിൽ ആറുമുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാലാഴ്ചകൂടി ഇ-ലേണിങ് തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഷാർജയിൽ രണ്ടാഴ്ചകൂടി ഇ-ലേണിങ് തുടരും. ദുബായ്, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ 12 -ാം ക്ലാസുവരെയുള്ള കുട്ടികൾക്ക് സ്കൂളുകളിൽ എത്തി പഠിക്കാനുള്ള അനുവാദമുണ്ട്. എന്നാൽ പഠനം എങ്ങനെവേണം എന്നത് രക്ഷിതാക്കൾക്ക് തീരുമാനിക്കാം.
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെയും കുട്ടികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ആശങ്ക പരിഹരിക്കുന്നതിന് ദുബൈ ഹെൽത്ത് അതോറിറ്റി ഹെൽപ്ലൈൻ തുറന്നു. 800588 എന്ന നമ്പറിൽ വിളിച്ചാൽ 24 മണിക്കൂറും സേവനം ലഭിക്കും. ശനിയാഴ്ച തുടങ്ങിയ സേവനത്തിന് ഇതുവരെ 700ലേറെ പേരാണ് വിളിച്ചത്.
കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള പരിശ്രമങ്ങൾക്ക് സർക്കാറും സ്കൂളുകളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും അധ്യാപകരിലും രക്ഷിതാക്കളിലും കൃത്യവിവരങ്ങൾ സമയാസമയങ്ങളിൽ എത്തിക്കാനാണ് ഹെൽപ്ലൈനെന്നും ഡി.എച്ച്.എ കസ്റ്റമർ ഹാപ്പിനസ് ഡിപ്പാർട്മെൻറ് ഡയറക്ടർ ഫാത്തിമ അൽ ഖാജ പറഞ്ഞു.കോവിഡ് മുൻകരുതൽ, പ്രോട്ടോകോൾ തുടങ്ങിയ വിവരങ്ങളും ഇവിടെനിന്ന് ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല