1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2022

സ്വന്തം ലേഖകൻ: അപ്രതീക്ഷിതമായി ജോലി നഷ്ടമാവുന്നവര്‍ക്കായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ഇന്‍ഷൂറന്‍സ് പദ്ധതി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ലഭ്യമാവുമെന്ന് വെളിപ്പെടുത്തല്‍.

പൊടുന്നനെ തൊഴില്‍ രഹിതരാവുന്ന ജീവനക്കാര്‍ക്ക് ഇടക്കാല ആശ്വാസമായി മാറുന്ന ഈ തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സിന്റെ ആനുകൂല്യം സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ലഭിക്കുമെന്ന് മനുഷ്യ വിഭവ എമിററ്റൈസേഷന്‍ വകുപ്പ് മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ അവാര്‍ അറിയിച്ചു.

അവിചാരിതമായ കാരണങ്ങളാല്‍ തൊഴില്‍ നഷ്ടമാവുന്നവര്‍ക്ക് മറ്റൊരു തൊഴില്‍ ലഭിക്കുന്നതു വരെയുള്ള കാലഘട്ടത്തില്‍ ഈ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2023ന്റെ തുടക്കത്തില്‍ തന്നെ നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി എല്ലാ രാജ്യക്കാര്‍ക്കും ഒരു പോലെ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥമാണ്.

രാജ്യത്തെ തൊഴില്‍ കമ്പോളത്തിന്റെ സ്ഥിരത ഉറപ്പുവരുത്തുകയും അതുവഴി സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച പ്രതിഭകളെ രാജ്യത്തെ തൊഴില്‍ കമ്പോളത്തിലേക്ക് എത്തിക്കും വിധം അതിനെ ആകര്‍ഷകമാക്കുകയും അതിന്റെ മല്‍സരക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുകയെന്നതും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങളാണ്.

അതേസമയം, നിക്ഷേപകര്‍, ഗാര്‍ഹികത്തൊഴിലാളികല്‍, താല്‍ക്കാലിക തൊഴില്‍ കരാറുകളില്‍ ജോലി ചെയ്യുന്നവര്‍, 18ന് താഴെ പ്രായമുള്ള കുട്ടികള്‍, പെന്‍ഷനോട് കൂടി തൊഴിലില്‍ നിന്ന് വിരമിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് തൊഴിലില്ലായ്മാ ഇന്‍ഷൂറന്‍സിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇതിന്റെ ആനുകൂല്യം ലഭിക്കുന്നതിനായി തൊഴിലാളികള്‍ വ്യത്യസ്ത തരത്തിലുള്ള വാര്‍ഷിക ഇന്‍ഷൂറന്‍സ് പാക്കേജുകളില്‍ ഏതെങ്കിലും ഒന്നില്‍ അംഗമായിരിക്കണം. 40 ദിര്‍ഹം മുതല്‍ 100 ദിര്‍ഹം വരെ മാത്രമാണ് ഇന്‍ഷൂറന്‍സ് പ്രീമിയമായി വര്‍ഷത്തില്‍ ജീവനക്കാരന്‍ അടക്കേണ്ടത്. ഇങ്ങനെ തൊഴില്‍ നഷ്ടമുണ്ടാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് എടുക്കുന്ന ഇന്‍ഷൂറന്‍സ് ഉള്ളവര്‍ക്ക് അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടമായാല്‍ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം വരെ മാസത്തില്‍ ഇന്‍ഷൂറന്‍സ് തുകയായി ലഭിക്കും.

ഇങ്ങനെ പരമാവധി 20,000 ദിര്‍ഹം വരെയാണ് മാസത്തില്‍ ലഭിക്കുക. കൂടുതല്‍ വലിയ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ തെരഞ്ഞെടുക്കാനുള്ള അവസരവും ജീവനക്കാര്‍ക്കുണ്ട്. ഓരോ ആള്‍ക്കും അനുയോജ്യമായതും അവരുടെ സാമ്പത്തിക ശേഷിക്ക് യോജിച്ചതുമായ പ്ലാനുകള്‍ തെരഞ്ഞെടുക്കാന്‍ ഓരോരുത്തര്‍ക്കും അവസരം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മറിച്ച് യുഎഇയില്‍ ജോലി ചെയ്യുന്ന ഓരോരുത്തര്‍ക്കും തൊഴില്‍ സുരക്ഷ പ്രദാനം ചെയ്യുകയാണ് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നതോടെ സാധ്യമാവുന്നതെന്നും മന്ത്രി അറയിച്ചു. അതേസമയം, ജോലി നഷ്ടമായി നിശ്ചിത കാലയളവിനുള്ള പുതിയ ജോലി കണ്ടെത്താനായില്ലെങ്കില്‍ അവര്‍ക്ക് ലഭിച്ചുവരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കപ്പെടും.

എന്നാല്‍ എത്ര മാസം ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന കാര്യം മന്ത്രി വ്യക്തമാക്കിയിട്ടില്ല. ഇന്‍ഷൂറന്‍സ് കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ അവസരം ഒരുക്കുമെന്നും മന്ത്രി അല്‍ അവാര്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ താമസിയാതെ പ്രഖ്യാപിക്കും.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരുമായു ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ജോലി നഷ്ടമാവുന്നവര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി പ്രഖ്യാപിച്ചത്. യുഎഇയിലെ തൊഴില്‍ വിപണിയുടെ മത്സരക്ഷമത വര്‍ധിപ്പിക്കുക, തൊഴിലാളികളെ സംരക്ഷിക്കുക, സുസ്ഥിരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്ന് ശെയ്ഖ് മക്തൂം ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.