സ്വന്തം ലേഖകൻ: യുകെയിൽ ഗ്രീൻ, ആംബർ ലിസ്റ്റ് അവലോകനം അടുത്തയാഴ്ച; ഉറ്റുനോക്കി ഇന്ത്യക്കാർ. അതേസമയം ഒരു പുതിയ ആംബർ വാച്ച്ലിസ്റ്റിനുള്ള സാധ്യത വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തള്ളിക്കളഞ്ഞു. എന്നാൽ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് പോകുന്നതിന് കൂടുതൽ രാജ്യങ്ങളിലേക്ക് യാത്രാ സംവിധാനങ്ങൾ തുറക്കണമെന്ന നിലപാടിലാണ് ചാൻസലർ ഋഷി സുനക്. ഇതാണ് ഇന്ത്യക്കാർക്ക് പ്രതീക്ഷ നൽകുന്നതും.
മെയ് മാസത്തിൽ ഇന്ത്യ പ്രതിദിനം 400,000 ലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അതിനുശേഷം പ്രതിദിന കേസുകൾ ക്രമമായി കുറയുകയാണ്. മറുവശത്ത് യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നെത്തുന്ന 2 ഡോസ് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് യുകെ ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ നിലവിലെ കോവിഡ് വ്യാപന തോത് യുകെയുടെ ആംബർ പട്ടികയിലുള്ള നിരവധി രാജ്യങ്ങളേക്കാൾ കുറവാണ്. എന്നാൽ ഇന്ത്യൻ ജനസംഖ്യയുടെ 8 ശതമാനത്തിൽ താഴെ മാത്രമേ പൂർണ്ണമായി 2 ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ. ഇതാണ് ഇന്ത്യയെ റെഡ് ലിസ്റ്റിൽ തളച്ചിടുന്ന പ്രധാന ഘടകം. ഇന്ത്യയിൽ ആദ്യം വരവ റിയിച്ച ഡെൽറ്റ വേരിയൻ്റാണ് ഇപ്പോൾ യുകെയിലും പ്രബലമായിരിക്കുന്നത്. അതിനാൽ ഡെൽറ്റയെ പ്രതിരോധിക്കാൻ ഇന്ത്യക്കാർക്ക് യാത്രാ വിലക്ക് തുടരേണ്ട കാര്യമില്ല.
കോവിഡ് യാത്രകൾക്കായുള്ള ട്രാഫിക്-ലൈറ്റ് സംവിധാനം ഓരോ മൂന്നാഴ്ച കൂടുമ്പോഴുമാണ് യുകെ സർക്കാർ അവലോകനം ചെയ്യുന്നത്. അതായത് അടുത്ത അവലോകനം ഒന്നുകിൽ ഓഗസ്റ്റ് 4ന് അല്ലെങ്കിൽ ഓഗസ്റ്റ് 5ന് ആയിരിക്കും. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ഗ്രീൻ ലിസ്റ്റിലില്ലാത്ത രാജ്യങ്ങളിലേക്ക് പോകരുതെന്ന് സർക്കാർ ജനങ്ങൾക്ക് ഇതിനകം തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല