സ്വന്തം ലേഖകൻ: യുകെയിൽ “വിൻ്റർ കോവിഡ് പ്ലാൻ“ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ശരത്കാലത്തും ശൈത്യകാലത്തും കോവിഡ് വ്യാപനം കൈകാര്യം ചെയ്യാനുള്ള തന്റെ പദ്ധതി വെളിപ്പെടുത്താൻ തയ്യാറെടുക്കുമ്പോൾ മറ്റൊരു ലോക്ക്ഡൗൺ ഒഴിവാക്കുന്നതിൽ അതീവ ശ്രദ്ധാലുവാൺന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ ജോൺസൺ തൻ്റെ പദ്ധതി പ്രഖ്യാപിക്കും.
തണുപ്പു കാലത്ത് ബ്രിട്ടന്റെ പ്രധാന കോവിഡ് പ്രതിരോധം വാക്സിനേഷനിൽ ഊന്നിയായിരിക്കും. പുതിയ ജീവിത രീതികൾ ശീലിക്കുകയും കോവിഡിനൊപ്പം ജീവിക്കാൻ ജനങ്ങൾ പഠിക്കുകയുമാണ് വേണ്ടതെന്നാണ് പ്രധാനമന്ത്രിയുടെ നിലപാടെന്ന് ഒരു മുതിർന്ന സർക്കാർ ദി ഡെയ്‌ലി ടെലിഗ്രാഫിനോട് പറഞ്ഞു. ഏതു വിധേനയും മറ്റൊരു ലോക്ക്ഡൗൺ ഒഴിവാക്കുക എന്നതാണ് സർക്കാർ നയം.
അതിനാൽ അടച്ചിടലിന് പകരം സമ്പൂർണ വാക്സിനേഷന് മുൻഗണന നൽകുന്ന കോവിഡ് പോരാട്ടമാകും ശൈത്യകാലത്ത് ബ്രിട്ടൻ നടത്തുക. സെപ്റ്റംബർ 12 വരെയുള്ള കണക്കനുസരിച്ച്, 16 യും അതിൽ കൂടുതലും പ്രായമുള്ള 81% ആളുകളും പൂർണമായും വാക്സിൻ എടുത്തിട്ടുണ്ട്, ഏതാണ്ട് 90% പേർക്കും രണ്ട് വാക്സിൻ ഡോസുകളിൽ ആദ്യത്തേത് ലഭിച്ചു കഴിഞ്ഞു. 12 – 15 പ്രായക്കാർക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ സർക്കാർ ഇനിയും തീരുമാനം വ്യക്തമാക്കിയിട്ടില്ല.
മാത്രമല്ല, രാജ്യത്ത് ചില വിഭാഗക്കാർക്കെങ്കിലും ബൂസ്റ്റർ നൽകാനും സർക്കാർ തലത്തിൽ ചർച്ച നടക്കുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഏതെല്ലാം വിഭാഗക്കാർക്കാണ് ഇങ്ങനെ ബൂസ്റ്റർ ഡോസ് ലഭിക്കുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല