സ്വന്തം ലേഖകൻ: യുകെയില്‍ കുതിച്ചുയരുന്ന ജീവിതച്ചെലവ് പ്രതിസന്ധി കണക്കിലെടുത്തു കുടുംബങ്ങളെ സഹായിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി ഉടനെന്ന് റിപ്പോര്‍ട്ട്. പദ്ധതി വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് ബിബിസി പറയുന്നത്. ഇന്ധനം, ഭക്ഷണം, ഊര്‍ജം എന്നിവയുടെ വില കുതിച്ചുയരുന്നതിനാല്‍ ജനരോഷം ഭയന്ന് ഇളവുകള്‍ നല്‍കാന്‍ പ്രധാനമന്ത്രിയും ചാന്‍സലറും സമ്മര്‍ദ്ദത്തിലാണ്. പദ്ധതികള്‍ അന്തിമമാക്കാന്‍ പ്രധാനമന്ത്രി ഉടന്‍ ചാന്‍സലറെ കാണും.
തനിക്ക് ലഭ്യമായ ഓപ്ഷനുകള്‍ ചര്‍ച്ച ചെയ്യാന്‍ ജോണ്‍സണ്‍ അടുത്ത ദിവസങ്ങളില്‍ സാമ്പത്തിക വിദഗ്ധരുടെ ഒരു സംഘത്തെ ക്ഷണിച്ചിട്ടുണ്ട്. പണപ്പെരുപ്പം ഇനിയും ഉയര്‍ത്താതെ സര്‍ക്കാര്‍ ചെലവുകളും ഇടപെടലുകളും സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജോണ്‍സണ്‍ സംസാരിച്ചതായി ഉറവിടങ്ങള്‍ ബിബിസിയോട് പറഞ്ഞു. ‘കുറഞ്ഞ നികുതി’ സമൂഹത്തിലേക്ക് വേഗത്തില്‍ മടങ്ങാന്‍ പോളിസി മന്ത്രി കിറ്റ് മാള്‍ട്ട്‌ഹൗസ് കാബിനറ്റില്‍ ആവര്‍ത്തിച്ചു ആഹ്വാനം ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ആഴ്‌ച, പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ എണ്ണ, വാതക സ്ഥാപനങ്ങള്‍ക്ക് വിന്‍ഡ്‌ഫാള്‍ ടാക്‌സിനായി സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുകയാണ്. കമ്പനികള്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് ലാഭത്തില്‍ ഒറ്റത്തവണ ലെവി വഴി വരുമാനം ഏറ്റവും കൂടുതല്‍ ബാധിച്ചവരെ പിന്തുണയ്ക്കാന്‍ ഉപയോഗിക്കാമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.
ജൂലൈ മുതല്‍ ഊര്‍ജ ബില്ലില്‍ വലിയൊരു സഹായം ആയേക്കാവുന്ന ഒരു പാക്കേജ് പ്രഖ്യാപിക്കാനുള്ള തയാറെടുപ്പുകള്‍ ആണ് സുനാക് നടത്തുന്നത്. മിക്കവാറും കൗണ്‍സില്‍ ടാക്‌സില്‍ ഇളവുകള്‍ നല്‍കിക്കൊണ്ടായിരിക്കും ഊര്‍ജ്ജ ബില്ലിലെ വര്‍ദ്ധനവില്‍ ആശ്വാസം നല്‍കുക.
ബിസിനസ് ടാക്‌സിലും ഇളവുകള്‍ നല്‍കിയേക്കുമെന്ന് സുനാക് സൂചിപ്പിച്ചു. സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്ന വേളയില്‍ പുതിയ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ഇളവുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനൊപ്പം കൂടുതല്‍ ദരിദ്രരായ കുടുംബങ്ങള്‍ക്ക് ഒരു അടിയന്തര നികുതിയിളവും ഈ വേനല്‍ക്കാലത്ത് നല്‍കാന്‍ ചാന്‍സലര്‍ ഉദ്ദേശിക്കുന്നുണ്ട്. അതിനായി യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നിയമങ്ങളില്‍ ചില ഭേദഗതികള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്.
മാത്രമല്ല , പാര്‍ട്ടിഗേറ്റില്‍ നിന്ന് ജനശ്രദ്ധ മാറ്റാന്‍ സര്‍ക്കാരും തീവ്രശ്രമത്തിലാണെന്ന് ബിബിസി പറയുന്നു. ഡൗണിംഗ് സ്ട്രീറ്റില്‍ നടന്നലോക്ക്ഡൗണ്‍ ഒത്തുചേരലുകളിലേക്കുള്ള സ്യൂ ഗ്രേയുടെ റിപ്പോര്‍ട്ട് ബുധനാഴ്ച 10-ാം നമ്പറിലേക്ക് അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല