
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വാക്സിൻ എടുക്കാത്തവർക്കിടയിൽ ഇന്ത്യൻ വകഭേദം കാട്ടുതീ പോലെ പടർന്നേക്കുമെന്ന് ആശങ്ക. കോവിഡിൻ്റെ ഇന്ത്യൻ വകഭേദത്തിൽ നിന്ന് വാക്സിനുകൾ സംരക്ഷണം നൽകുമെന്ന ആത്മവിശ്വാസം ഉണ്ടെങ്കിലും ഒരു ഡോസ് പോലും എടുക്കാത്തവർക്കിടയിൽ വൈറസ് കാട്ടുതീ പോലെ പടരുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് സ്കൈ ന്യൂസിനോട് പറഞ്ഞു.
ഇന്ത്യൻ കോവിഡ് വകഭേദത്തിൻ്റെ പ്രത്യാഘാതങ്ങൾ അതിരൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ വാക്സിനേഷൻ ലഭിക്കാൻ അർഹരായ – എന്നാൽ ഇതുവരെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തിട്ടില്ലാത്തവരോട് വാക്സിൻ ലഭിക്കാൻ മുന്നോട്ട് വരണമെന്ന് ആരോഗ്യ സെക്രട്ടറി അഭ്യർത്ഥിച്ചു. കെന്റ് വേരിയന്റിനേക്കാൾ വേഗത്തിൽ ഈ വകഭേദത്തിന് പടരാൻ കഴിയുമെന്നും ഹാൻകോക്ക് പറഞ്ഞു.
ഈ ശൈത്യകാലത്ത് യുകെയിൽ മാരകമായ രണ്ടാം വ്യാപനത്തിന് കാരണമായത് കെൻ്റ് വേരിയൻ്റായിരുന്നു. ഈ വകഭേദം ഇതുവരെ രാജ്യത്ത് 1,300 പേരിലാണ് കണ്ടെത്തിയത്. ബോൾട്ടൺ, ബ്ലാക്ക്ബേൺ തുടങ്ങിയ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇന്ത്യൻ വകഭേദം പ്രബലമായി മാറുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ വേരിയൻ്റ് സ്ഥിരീകരിച്ച നിരവധി ആളുകൾ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട ബോൾട്ടണിൽ, ബഹുഭൂരിപക്ഷവും ഒരു കോവിഡ് ഡോസെങ്കിലും ലഭിക്കാൻ അർഹരായിരുന്നുവെങ്കിലും ഇതുവരെ അത് ഉണ്ടായില്ലെന്നും ഹാൻകോക്ക് പറഞ്ഞു.
അതേസമയം യുകെയിലെ ലോക്ഡൗൺ ഇളവുകൾ നൽകുന്നത് സംബന്ധിച്ച കാര്യത്തിൽ കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്നും ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിന് രോഗവ്യാപന ശേഷി കൂടുതലാണെന്നും യുകെ ജോയിന്റ് വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻ (ജിസിവിഐ) ഡെപ്യൂട്ടി ചെയർമാനും ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രഫസറുമായ ആന്തോണി ഹാർഡൻ മുന്നറിയിപ്പ് നൽകി.
ഇന്ത്യയിൽ കണ്ടെത്തിയ B1.617.2 കോവിഡ് വകഭേദം സംബന്ധിച്ച് ഒട്ടേറെ അവ്യക്തതകളുണ്ടെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന വാക്സീനുകൾ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമല്ലെന്നു കാണിക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ 50 വയസ്സിനു മുകളിലുള്ളവരുടെ രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. 12 ആഴ്ചയിൽനിന്ന് 8 ആഴ്ചയായി പരിധി ചുരുക്കി കഴിഞ്ഞ ദിവസം ഉത്തരവി റക്കി. രണ്ടാം ഡോസെടുക്കാനുള്ള 50 വയസ്സിനു മുകളിലുള്ള എല്ലാരെയും ഈ സമയപരിധിക്കുള്ളിൽ ബന്ധപ്പെടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല