സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വിദേശ യാത്രകൾക്കുള്ള കോവിഡ് പാസ്പോർട്ടായി എൻ.എച്ച്.എസ് ആപ്പ് ഉപയോഗിക്കാൻ സർക്കാർ തലത്തിൽ നീക്കം. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ക്വാ റൻ്റീൻ രഹിത വേനൽക്കാല വിനോദ യാത്രകൾ നടത്താൻ കഴിയുന്ന രാജ്യങ്ങൾ ബ്രിട്ടീഷുകാർക്ക് തിരഞ്ഞെടുക്കാൻ കഴിയുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാൻ്റ് ഷാപ്സ് സ്ഥിരീകരിച്ചു.
എൻഎച്ച്എസ് ആപ്ലിക്കേഷൻ വിദേശ യാത്രയ്ക്ക് ഒരു കോവിഡ് പാസ്‌പോർട്ടായി ഉപയോഗിക്കാനാണ് സർക്കാർ നീക്കമെന്നും ഷാപ്ദ് വ്യക്തമാക്കി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ റോഡ്മാപ്പിന് കീഴിൽ അന്താരാഷ്ട്ര യാത്രകൾ മെയ് 17 ന് മുമ്പ് അനുവദിക്കുന്നില്ല. ഈ കാലവധിയ്ക്കകം വിവിധ രാജ്യങ്ങളെ തരംതിരിക്കുന്നതിന് ഒരു “ട്രാഫിക് ലൈറ്റ്” സംവിധാനം രൂപപ്പെടുത്തുന്ന തിരക്കിലാണ് സർക്കാർ. .
ബുധനാഴ്ച സ്കൈ ന്യൂസിനോട് സംസാരിച്ച ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് “അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ” ഏതൊക്കെ രാജ്യങ്ങളാണ് “ഹരിത പട്ടികയിൽ” ഉൾപ്പെടുകയെന്നതിന്റെ വിശദാംശങ്ങൾ നൽകാൻ കഴിയുമെന്ന് വെളിപ്പെടുത്തി. മടങ്ങി വരുമ്പോൾ ക്വാറൻ്റീൻ വേണ്ടി വരില്ലെങ്കിലും പുറപ്പെടുന്നതിന് മുമ്പായും യുകെയിൽ തിരിച്ചെത്തുമ്പോഴും യാത്രക്കാർ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
വിദേശത്തേക്ക് പോകുന്നതിനുമുമ്പ് ബ്രിട്ടീഷുകാർ ഒരു കോവിഡ് ജാബെങ്കിലും എടുത്തിട്ടുണ്ടോ എന്നും കോവിഡ് നെഗറ്റീവ് ആണോ എന്നുമുള്ള കാര്യങ്ങൾ തെളിയിക്കാൻ എൻഎച്ച്എസ് ആപ്ലിക്കേഷൻ ഉപയോഗിക്കുമെന്നും ഷാപ്പ്സ് വിശദീകരിച്ചു.
എന്നാൽ ഈ അപ്പ് നിലവിൽ കോൺടാക്റ്റ്-ട്രെയ്‌സിംഗ് ആവശ്യങ്ങൾക്കായി പബ്ബുകളിലേക്കും റെസ്റ്റോറന്റുകളിലേക്കും “ചെക്ക് ഇൻ” ചെയ്യുന്നതിന് ഉപയോഗിക്കുന്ന എൻഎച്ച്‌എസ് കോവിഡ് ആപ്പ് ആയിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പകരം, പൊതു കൂടിക്കാഴ്‌ചകൾ ബുക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന എൻഎച്ച്എസ് ആപ്പ് ആയിരിക്കും കോവിഡ് പാസ്പോർട്ടായി അപ്ഗ്രേഡ് ചെയ്യുക.
ട്രാഫിക് ലൈറ്റ് സംവിധാനത്തിന് കീഴിൽ രാജ്യങ്ങളെ “പച്ച”, “ആമ്പർ”, “ചുവപ്പ്” എന്നിങ്ങലെ കോവിഡ് വ്യാപന തീവ്രതയുടെ അടിസ്ഥാനത്തിൽ തരംതിരിക്കും. ഇതിനായി സർക്കാരിൻ്റെ ജോയിന്റ് ബയോസെക്യൂരിറ്റി സെന്ററിൽ നിന്നുള്ള കണക്കുകൾക്കായി കാത്തിരിക്കുകയാണെന്നും ഷാപ്പ്സ് പറഞ്ഞു. ബ്രിട്ടീഷുകാർക്ക് വീണ്ടും സ്വതന്ത്രമായി വിദേശയാത്ര അനുവദിക്കുന്നത് വളരെ ജാഗ്രത പാലിക്കേണ്ട നടപടിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒരു ഡോസ് വാക്‌സിന്‍ വീടുകളിലെ വ്യാപനം 50% കുറച്ചതായി പഠനം
ഒരു ഡോസ് ഫൈസര്‍ വാക്സിനോ അസ്ട്രാസെനക്ക കോവിഡ് വാക്‌സിനോ എടുത്തത് മൂലം കുടുംബാംഗങ്ങളിലേക്കുള്ള കോവിഡ് വ്യാപനം 50 ശതമാനം വരെ കുറഞ്ഞതായി പഠനം. ആദ്യ ഡോസെടുത്ത് മൂന്നാഴ്ച കഴിഞ്ഞ് രോഗം സ്ഥിരീകരിച്ച ഒരു വ്യക്തിയില്‍ നിന്ന് വാക്‌സിനെടുക്കാത്ത കുടുംബാംഗങ്ങള്‍ക്ക് രോഗം പടരാനുള്ള സാധ്യത 38 മുതല്‍ 49 ശതമാനം വരെ കുറവാണെന്ന് പബ്ലക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പി.എച്ച്.ഇ) നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.
ഈ പഠനം ഏറ്റവും മാരകമായ വൈറസ് പകർച്ച വാക്‌സിനുകള്‍ കുറയ്ക്കുന്നതായി കാണിക്കുന്ന സമഗ്രമായ ഡാറ്റയാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.24000 വീടുകളിലെ 57000 ആളുകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. വാക്‌സിനേഷന്‍ എടുക്കുന്നതിലൂടെ ഒരു വ്യക്തിക്ക് രോഗാണുബാധ ഉണ്ടാകാനുള്ള സാധ്യത 65 ശതമാനം വരെ കുറയ്ക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല