സ്വന്തം ലേഖകൻ: യുകെ കൊറോണ വൈറസ് പോരാട്ടത്തിന്റെ അവസാന ഘട്ടത്തിലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് സ്കൈ ന്യൂസിനോട് പറഞ്ഞു. എന്നാൽ കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് “ശ്രദ്ധാപൂർവ്വമായ” സമീപനം ഇപ്പോഴും ആവശ്യമാണെന്നും ഡൊമിനിക് റാബ് ഓർമ്മിപ്പിച്ചു. നടപടികൾ ലഘൂകരിക്കുന്നതിനുള്ള ഗവൺമെന്റിന്റെ റോഡ്മാപ്പിന്റെ വേഗതയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.
“ആളുകൾ അൽപ്പം വേഗത്തിൽ പോകാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം, എന്നാൽ ലോക്ക്ഡൗണിൽ നിന്ന് ചിട്ടയായും പടിപടിയായുമുള്ള അൺലോക്ക് നടപടികൾ കൈക്കൊണ്ട് പുറത്തു പോകുക എന്നാണ് സർക്കാർ നയമെന്ന് റാബ് വ്യക്തമാക്കി.
“ഈ നിർണായക വഴിത്തിരിവിൽ നമ്മുടെ നേട്ടങ്ങളും ത്യാഗങ്ങളും കളഞ്ഞു കുളിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അതിനാൽ ലോക്ക്ഡൗണിൽ നിന്ന് പു റത്തു പോകാൻ ഇപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ജൂൺ 21 ആകുമ്പോഴേക്കും മിക്കവാറും എല്ലാ സാമൂഹിക നിയന്ത്രണങ്ങളും നീക്കം ചെയ്യപ്പെടും, അതിനാൽ ഇനി കുറച്ച് സമയമേയുള്ളൂ എങ്കിലും അത് ശ്രദ്ധാപൂർവ്വം ചെയ്യേണ്ടതുണ്ട്,“ റാബ് വ്യക്തമാക്കി.
സെക്കൻഡറി സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ മുതൽ കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാമെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുമ്പോൾ 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് ഫൈസർ ജാബിന്റെ ഒരു ഡോസ് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ എൻഎച്ച്എസ് പരിഗണിക്കുന്നതായി സൺഡേ ടൈംസ് പറയുന്നു.
12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ വാക്സിൻ പരീക്ഷിച്ചതിൽ 100% ഫലപ്രാപ്തിയും ശക്തമായ രോഗപ്രതിരോധ പ്രതികരണവും ഉണ്ടെന്ന് ഫൈസർ വ്യക്തമാക്കിയിരുന്നു. സർക്കാർ, എൻഎച്ച്‌എസ് വൃത്തങ്ങൾ നൽകുന്ന സൂചനകൾ അനുസരിച്ച് ഈ വിഭാഗങ്ങൾക്കുള്ള വാക്സിനേഷൻ പദ്ധതികൾ ഇമ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റിയുടെ (ജെസിവിഐ) ഉപദേശത്തെ ആശ്രയിച്ചിരിക്കുന്നു.
“കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകണമോ എന്ന കാര്യത്തിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല, ക്ലിനിക്കൽ പരീക്ഷണങ്ങൾ അവസാനിച്ചു കഴിഞ്ഞാൽ വിദഗ്ധർ നൽകുന്ന ശുപാർശകൾ അനുസരിച്ച് മാത്രമേ സർക്കാർ അക്കാര്യത്തിൽ തീരുമാനമെടുക്കൂ,“ ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിന്റെ വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല