സ്വന്തം ലേഖകൻ: കൊവിഡിനെതിരെ വാക്സീൻ കുത്തിവയ്ക്കാൻ ബ്രിട്ടൻ അനുമതി നൽകിയതോടെ അടുത്തയാഴ്ച കുത്തിവയ്പ് തുടങ്ങും. യുഎസ് കമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബയോൺടെക്കും ചേർന്നു വികസിപ്പിച്ച വാക്സീൻ 2 ഡോസ് വീതമാണു നൽകുക. ലോകത്ത് ആദ്യമായാണ് കൊവിഡ് വാക്സീൻ ജനങ്ങളിൽ കുത്തിവയ്ക്കാൻ അനുമതി നൽകുന്നത്.
ആദ്യ ഡോസിൽ ചെറിയതോതിൽ പ്രതിരോധശേഷി ലഭിക്കുമെങ്കിലും 21 ദിവസം കഴിഞ്ഞുള്ള രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് ഏഴാം ദിവസമാണ് പൂർണ പ്രതിരോധം കൈവരിക്കുക. യുഎസിൽ 2 ഡോസ് 39 ഡോളറിന് (2800 രൂപ) നൽകുമെന്നാണു ധാരണ. ബ്രിട്ടനിലും ഇതേ നിരക്കിൽ നൽകിയേക്കും. മൈനസ് 70 ഡിഗ്രിയിൽ സൂക്ഷിക്കേണ്ട ഫൈസർ വാക്സീൻ നിലവിൽ ഇന്ത്യയുടെ പരിഗണനാ പട്ടികയിൽ ഇല്ല.
വയോജന കേന്ദ്രങ്ങളിലുള്ള മുതിർന്ന പൗരന്മാർക്കും ജീവനക്കാർക്കുമാണ് ആദ്യം വാക്സീൻ നൽകുക. തുടർന്ന്, 80 വയസ്സിനു മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിങ്ങനെ മുൻഗണനാക്രമം നിശ്ചയിച്ചിട്ടുണ്ട്. 4 കോടി ഡോസ് വാക്സീന് ബ്രിട്ടൻ ഓർഡർ നൽകിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.
ട്രയൽ റിപ്പോർട്ടും അപേക്ഷയും നൽകി 23 ദിവസത്തിനുള്ളിലാണ് ഫൈസർ വാക്സീന് ബ്രിട്ടൻ അംഗീകാരം നൽകിയത്. വാക്സീൻ സുരക്ഷിതമാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ വാക്സീൻ സ്വീകരിക്കുന്നതു ടെലിവിഷനിലൂടെ കാണിച്ചേക്കും.
റഷ്യ നിർമിച്ച സ്പുട്നിക് വാക്സീന്റെ വ്യാപകതോതിലുള്ള കുത്തിവയ്പ് അടുത്തയാഴ്ച ആരംഭിക്കാൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടു. ഡോക്ടർമാർക്കും അധ്യാപകർക്കുമാണ് ആദ്യഘട്ടത്തിൽ നൽകുക. 20 ലക്ഷം ഡോസ് ആണ് ലഭ്യമാക്കുക. സ്പുട്നിക് വാക്സീന്റെ പരീക്ഷണം ഇനിയും പൂർണമായിട്ടില്ല.
സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ട്രയൽ റിപ്പോർട്ടും അപേക്ഷയും ലഭിക്കുന്ന മുറയ്ക്ക് ഓക്സ്ഫഡ് വാക്സീന് (ഇന്ത്യയിൽ കൊവിഷീൽഡ്) അംഗീകാരം നൽകാനാണ് വിദഗ്ധ സമിതിയിലെ ധാരണ. ഓക്സ്ഫഡ് വാക്സീൻ ഇന്ത്യയിൽ 2 ഡോസിന് 1000 രൂപയ്ക്കു താഴെ ലഭിക്കുമെന്നു പ്രതീക്ഷിക്കുമ്പോൾ, ഫൈസറിന് 2800 രൂപ വരെയാകാം. ഓക്സ്ഫഡ് വാക്സീന് റഫ്രിജറേറ്ററിലെ തണുപ്പു മതിയെന്ന മെച്ചവുമുണ്ട്.
ഫൈസര്‍ വാക്‌സീന് ബ്രിട്ടിഷ് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കുത്തിവയ്പിനായി യുകെയ്ക്ക് പോകുന്നതിനെക്കുറിച്ച് നിരവധി ഇന്ത്യക്കാര്‍ അന്വേഷണം ആരംഭിച്ചുവെന്ന് ട്രാവല്‍ ഏജന്റുമാര്‍ അറിയിച്ചു. അടുത്തയാഴ്ച പൊതുജനങ്ങള്‍ക്കായി ബ്രിട്ടനില്‍ ആരംഭിക്കുന്ന കൂട്ട വാക്‌സിനേഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടി ത്രീ-നൈറ്റ് പാക്കേജാണ് ഒരു ഏജന്റ് തയാറാക്കുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
കൊവിഡ് വാക്‌സീന്‍ ലഭിക്കുന്നതിന് ‘എങ്ങനെ, എപ്പോള്‍’ യുകെയ്ക്ക് പോകാന്‍ സാധിക്കുമെന്ന് ചിലര്‍ അന്വേഷിച്ചതായി മുംബൈയിലെ ട്രാവല്‍ ഏജന്റ് പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് യുകെയില്‍ വാക്‌സീന്‍ കിട്ടുമോയെന്നു പോലും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്തായാലും വയോധികര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സീന്‍ ലഭ്യമാക്കുന്നതെന്നും അവരോടു പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
ഈമാസം 15 മുതല്‍ യുകെയില്‍ എത്തുന്ന ഏതൊരു വിദേശിയും അഞ്ചു ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആറാം ദിവസം ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്നും യുകെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പരിശോധനയില്‍ കൊവിഡ് നെഗറ്റീവായാല്‍ ക്വാറന്റീൻ സവസാനിപ്പിച്ച് പുറത്തിറങ്ങാം.
വാക്സിൻ ഹബുകളായ അൻപത് എൻഎച്ച്എസ് ആശുപത്രികളുടെ പട്ടിക പുറത്തിറക്കി
ബ്രിട്ടനിൽ കൊറോണ വൈറസ് വാക്സിൻ വിതരണത്തിനായി ആശുപത്രികൾ തയ്യാറായി. ഇംഗ്ലണ്ടിലെ അമ്പതോളം എൻഎച്ച്എസ് ആശുപത്രികളാണ്. അടുത്തയാഴ്ച 40 മില്യൺ ഡോസുകൾ എത്തുമ്പോൾ ആദ്യഘട്ടത്തിൽ വാക്സിൻ ഹബുകളായി മാറുന്നത്. കെയർ ഹോമുകൾക്ക് വീണ്ടും കാത്തിരിക്കേണ്ടിവരുമെന്ന് പറഞ്ഞിട്ടുണ്ട്, കാരണം സ്റ്റോക്ക് ഒരു സമയം 975 ൽ താഴെയുള്ള ബാച്ചുകളായി വിഭജിക്കാൻ കഴിയില്ല. മാത്രമല്ല വാക്സിൻ ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് വരെ -70 (C (-94 ° F) ൽ സൂക്ഷിക്കുകയും വേണം. അൾട്രാ കോൾഡ് ഫ്രീസറുകളുള്ള ആശുപത്രികളെ ‘ഹബുകളായി’ പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്, അവിടെ ആശുപത്രി ജീവനക്കാർക്കും മറ്റും ആദ്യം ജാബുകൾ ലഭിക്കും.
വാക്സിൻ ഹബുകളായി പ്രവർത്തിക്കുന്ന രാജ്യത്തുടനീളമുള്ള 50 എൻഎച്ച്‌എസ് ട്രസ്റ്റുകളിൽ 13 എണ്ണം മിഡ്‌ലാന്റിലാണ്. എട്ട് നോർത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് എന്നിവിടങ്ങളിലാണ്. ഏഴ് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലും ലണ്ടനിലുമാണ്. അതേസമയം യോർക്ക്ഷയർ, നോർത്ത് ഈസ്റ്റ് മേഖലകളിൽ ഒരെണ്ണം മാത്രമേയുള്ളൂ. ഡോസുകൾ ഡ്രൈ ഐസിൽ പാക്ക് ചെയ്ത് ബെൽജിയത്തിൽ നിന്ന് യുകെയിലെ ഒരു കേന്ദ്ര വെയ്‍റ്ഹൗസിൽ എത്തിക്കും, അവിടെ നിന്ന് രാജ്യമെമ്പാടുമുള്ള എൻഎച്ച്എസ് ആശുപത്രികളിലേക്ക് അയയ്ക്കും.
എന്നാൽ ഏതൊക്കെ ഗ്രൂപ്പുകൾക്ക് ആദ്യ ഡോസുകൾ ലഭിക്കുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിനേഷൻ ആന്റ് ഇമ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റി (ജെസിവിഐ) അതിന്റെ കൊവിഡ് -19 മുൻഗണനാ പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു, കെയർ ഹോം ജീവനക്കാരും അവരെ ചികിത്സിക്കുന്നവരും ഉൾപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല