
സ്വന്തം ലേഖകൻ: ബ്രിട്ടനിലേക്കുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുറയുന്നു.
പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസ, വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള നിയന്ത്രണം എന്നിവയൊക്കെ തിരിച്ചടിയാവുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത് ബ്രിട്ടനില്‍ പഠിക്കാന്‍ താത്പര്യം കാട്ടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു എന്നാണ്.
ബ്രിട്ടീഷ് പഠനത്തോടുള്ള വിമുഖത ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത് 4 ശതമാനം കുറവാണ്. അതേസമയം, യൂണിവേഴ്സിറ്റീസ് ആന്‍ഡ് കോളേജസ് അഡ്മിഷന്‍സ് സര്‍വീസ് (യു സി എ എസ്) ന്റെ കണക്കില്‍ പറയുന്നത്, ബ്രിട്ടനില്‍ പഠിക്കാനെത്തുന്ന മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 0.7 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി എന്നാണ്.
അടുത്ത കാലത്ത് റെക്കോര്‍ഡ് എണ്ണത്തില്‍ എത്തിയതിനു ശേഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും നൈജീരിയന്‍ വിദ്യാര്‍ത്ഥികളുടെയും എണ്ണത്തില്‍ കുറവ് തുടരുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 4 ശതമാനത്തിന്റെ കുറവ് ഉണ്ടായപ്പോള്‍ 8770 വിദ്യാര്‍ത്ഥികളാണ് കുറഞ്ഞത്. അതേസമയം നൈജീരിയയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 46 ശതമാനം അല്ലെങ്കില്‍ 1,590 വിദ്യാര്‍ത്ഥികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഇത്തവണ വിദ്യാര്‍ത്ഥികളുടെ ഏണ്ണത്തില്‍ ഏറ്റവുമധികം വര്‍ദ്ധനവ് ഉണ്ടായത് ചൈനയില്‍ നിന്നുമാണ്. 3 ശതമാനം അല്ലെങ്കില്‍ 910 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതലായി ചൈനയില്‍ നിന്നും എത്തിയിട്ടുള്ളത് ടര്‍ക്കിയില്‍ നിന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 710 (37 ശതമാനം) വിദ്യാര്‍ത്ഥികള്‍ കൂടുതലായി എത്തിയപ്പോള്‍ കാനഡയില്‍ നിന്നും 340 (14 ശതമാനം) വിദ്യാര്‍ത്ഥികള്‍ കൂടുതലായി എത്തി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ക്രമമായി വര്‍ദ്ധനവ് ഉണ്ടായതിനു ശേഷം ഇപ്പോള്‍ കുറവുണ്ടാകുന്നത് സര്‍ക്കാരിന്റെ പുതിയ വീസ നിയന്ത്രണങ്ങള്‍ മൂലമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല