സ്വന്തം ലേഖകൻ: യുകെയിൽ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നത് നാലര ലക്ഷത്തോളം പേർ. കോവിഡ് പ്രതിസന്ധി കാരണം ആയിരക്കണക്കിന് ലേണർ ഡ്രൈവർമാരാണ് ടെസ്റ്റുകൾ എടുക്കാൻ കഴിയാതെ വലയുന്നത്. കഴിഞ്ഞ ദിവസം ഇങ്ങനെ കാത്തിരിക്കുന്നവരുടെ എണ്ണൽ 440,000 കടന്നിരുന്നു. ആറു മാസത്തിലധികമാണ് ടെസ്റ്റിനായി ലേണർ ഡ്രൈവർമാർക്ക് കാത്തിരിക്കേണ്ടി വരുന്നത്.
ഡ്രൈവർ വെഹിക്കിൾ ആൻഡ് സ്റ്റാൻഡേർഡ്സ് ഏജൻസി (ഡിവിഎസ്എ) അനുസരിച്ച് ഒരു കാർ ഡ്രൈവിംഗ് ടെസ്റ്റിനുള്ള ശരാശരി കാത്തിരിപ്പ് സമയം 14 ആഴ്ചയാണ്. ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ ഇത് കുറഞ്ഞത് 24 ആഴ്ചയുമാണ്. കോവിഡിൻ്റെ ഫലമായി 2020 ഏപ്രിലിനും 2021 മാർച്ചിനും ഇടയിൽ നടത്തിയ ടെസ്റ്റുകളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 73% കുറഞ്ഞതായി ഡിവിഎസ്എ സ്ഥിതിവിവര കണക്കുകൾ കാണിക്കുന്നു.
അത് കാത്തിരിപ്പ് സമയം കുതിച്ചുയരാൻ ഇടയാക്കി, ഒരു ടെസ്റ്റ് നടത്താൻ ആഗ്രഹിക്കുന്ന മിക്ക ആളുകൾക്കും അടുത്ത വർഷം വരെ അതിന് കഴിയില്ല എന്നതാണ് സ്ഥിതി.
“ടെസ്റ്റുകൾക്ക് തയ്യാറായ വിദ്യാർത്ഥികൾക്ക് ഇത് ശരിക്കും നിരാശാജനകമാണ്, പക്ഷേ ആറ് മുതൽ എട്ട് മാസം വരെ തീയതികളില്ല.” കിഴക്കൻ ലണ്ടനിലെ ഇൽഫോർഡ് ആസ്ഥാനമായുള്ള ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഇറാം ഖാൻ പറയുന്നു.
ബാക്ക്ലോഗിനെ നേരിടാൻ ശ്രമിക്കുന്നതിനായി, ഡിവിഎസ്എ ഒരു ദിവസം ഏഴ് മുതൽ എട്ട് വരെയായി ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ പബ്ലിക് ആൻഡ് കൊമേഴ്സ്യൽ സർവീസസ് (പിസിഎസ്) യൂണിയനിലെ 92% ഡ്രൈവർമാരും ആ നിർദ്ദേശത്തിനെതിരെ വോട്ട് ചെയ്യുകയും രണ്ട് ദിവസത്തെ പണിമുടക്കിന് നീക്കം നടത്തുകയും ചെയ്തു.
പിസിഎസ് ജനറൽ സെക്രട്ടറി മാർക്ക് സെർവോട്ട്ക പറയുന്നത്, ഒരു ദിവസം എട്ട് ടെസ്റ്റുകൾ എന്ന നിർദ്ദേശം സുരക്ഷിതമല്ല എന്നാണ്. ഒരു ദിവസം ഏഴ് ടെസ്റ്റുകൾ തന്നെ ഇൻസ്ട്രക്ടര്മാര്ക്ക് അതി സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല ഇത് വൈദഗ്ദ്ധ്യം ആവശ്യമുള്ള ബുദ്ധിമുട്ടുള്ള ജോലിയാണെന്നും ആളുകളെ റോഡുകളിലേക്ക് കൊണ്ടുപോകുന്നത് അപകടകരമാണെന്നും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
അതേസമയം യൂണിയൻ ആഹ്വാനം ചെയ്യാനിരിക്കുന്ന പണിമുടക്ക് കാരണം പ്രതിമാസം 5,000 ടെസ്റ്റുകളുടെ കു റവുണ്ടാകുമെന്നും അത് കാത്തിരിപ്പ് പട്ടികയുടെ നീളം ഇനിയും കൂട്ടുമെന്നും ഡിവിഎസ്എ ചീഫ് എക്സിക്യൂട്ടീവ് ലവ്‌ഡേ റൈഡർ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല