സ്വന്തം ലേഖകൻ: യുകെയിലെത്തുന്ന വിദേശ വിദ്യാർഥികൾക്ക് കഷ്ടകാലം. യുകെയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുവാന്‍ പ്രധാനമന്ത്രി സുനക് കൊണ്ടുവന്ന പദ്ധതിയുടെ ഭാഗമായി സര്‍വകലാശാലകള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് . ഇതനുസരിച്ച് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഒരു സര്‍വകലാശാലയില്‍ അഡ്മിഷന്‍ എടുത്തിരിക്കണം. ഇല്ലാത്തപക്ഷമാണ് വിലക്ക് ഏര്‍പ്പെടുത്തുക. ഒരു വര്‍ഷത്തിനുള്ളില്‍ യുകെയിലേക്ക് എത്തുന്ന ആശ്രിതരുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായതിനെ തുടര്‍ന്നാണ് നിര്‍ണായക നീക്കം.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം വരെ മൊത്തം ഏകദേശം 1.1 ദശലക്ഷം ആളുകളാണ് യുകെ യില്‍ എത്തിച്ചേര്‍ന്നതെന്നാണ് എമിഗ്രേഷന്‍ കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നത്. ഇത് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിനെ സാരമായി ബാധിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം കഴിഞ്ഞ 12 മാസങ്ങളിലെ കുടിയേറ്റം 173,000 നെറ്റ് മൈഗ്രേഷന്റെ മൂന്നിരട്ടിയാണ്. കൂടാതെ ഈ കണക്ക് 2015 മാര്‍ച്ച് വരെയുള്ള വര്‍ഷത്തിലെ ബ്രെക്‌സിറ്റിന് മുമ്പുള്ള 336,000 എന്ന റെക്കോര്‍ഡിനേക്കാള്‍ കൂടുതലാണ്.
ഡിഗ്രി കോഴ്സുകള്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും യുകെയില്‍ എത്തിയിരിക്കുന്നത്. ഇത്തരമൊരു നിയന്ത്രണം എത്തുന്നതോടെ പ്രധാനമായും ബാധിക്കുക മലയാളികളായ നിരവധി വിദ്യാര്‍ത്ഥികളെയാണ്. നിലവാരം കുറഞ്ഞ ഡിഗ്രി കോഴ്സുകള്‍ക്കെതിരെ വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ നടപടിയെടുക്കുമെന്ന് നാദിം സഹാവി പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകുന്ന യൂണിവേഴ്സിറ്റികള്‍ക്കും, കുറഞ്ഞ ബിരുദ വരുമാനവുമുള്ള സര്‍വ്വകലാശാലകള്‍ക്കും ഇതിന്റെ ഭാഗമായി പിഴ ചുമത്തിയിരുന്നു.
യുക്രൈന്‍, ഹോങ്കോംഗ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ കുടിയേറ്റമാണ് അധികൃതരെ കടുത്ത നടപടിയിലേക്കെത്തിച്ചത്. മാത്രമല്ല വിദ്യാര്‍ത്ഥികളുടെ ആശ്രിതരായി എത്തുന്നവരുടെ എണ്ണം കുതിച്ചു കയറിയത് വിദ്യാര്‍ത്ഥികളുടെ ജോലി സാധ്യതയേയും ജീവിതത്തെയും ദോഷകരമായി ബാധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല