സ്വന്തം ലേഖകൻ: പലകാരണങ്ങളാല്‍ മുന്‍ ഹോം സെക്രട്ടറി പ്രീതി പട്ടേലിന് നടപ്പാക്കാന്‍ കഴിയാതെപോയ റുവാണ്ടന്‍ പദ്ധതി നടപ്പാക്കുക എന്നത് തന്റെ ലക്ഷ്യമാണെന്ന് ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍ വ്യക്തമാക്കുന്നു. അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുള്ള ആദ്യ വിമനം വരുന്ന ക്രിസ്ത്മസ്സിനു മുന്‍പായി പറന്നുയരുന്നതാണ് തനെ സ്വപ്നം എന്നാണ് അവര്‍ പറഞ്ഞത്. 120 മില്യണ്‍ പൗണ്ടിന്റെ ഈ പദ്ധതി എല്ലാ നിയമക്കുരുക്കളും അഴിച്ച് ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും അവര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സമ്മേളനത്തില്‍ ഉറപ്പു നല്‍കി.
മൊത്തം കുടിയേറ്റം തന്നെ കുറച്ചു കൊണ്ടുവരാനാണ് തന്റെ ഉദ്ദേശമെന്നും ബിര്‍മ്മിംഗ്ഹാമില്‍ നടക്കുന്ന പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ അവര്‍ പറഞ്ഞു. ഡേവിഡ് കാമറൂണ്‍ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായിരുന്നു ഇത്. എന്നാല്‍, അവര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. നിരവധി പദ്ധതികള്‍ അതിനായി തയ്യാറാക്കിയെങ്കിലും നടപ്പാക്കുന്നതിനിടയില്‍ വന്ന നിയമക്കുരുക്കുകളായിരുന്നു പരാജയത്തിനുള്ള കാരണമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം കുടിയേറ്റ നിയന്ത്രണത്തിന്റെ പേരില്‍ യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹുമന്‍ റൈറ്റ്‌സ് (ഇ സി എച്ച് ആര്‍) ല്‍ നിന്നും വിട്ടുപോകണമെന്ന സുവല്ല ബ്രേവര്‍മാന്റെ നിലപാടിനോട് സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സര്‍ക്കാര്‍ നയവുമായി മുന്നോട്ട് പോകും എന്നുമായിരുന്നു സുവെല്ല പ്രതികരിച്ചത്. എന്നിരുന്നാലും ലിസ് ട്രസ്സ് മന്ത്രിസഭയിലെ മറ്റൊരു പ്രധാന അഭിപ്രായ വ്യത്യാസമാണിത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായ അഭിപ്രായമാണ് ഉള്ളതെങ്കില്‍, അത് പ്രകടിപ്പിക്കാന്‍ അനുയോജ്യമായ വേദി സുവെല്ല തിരഞ്ഞെടുക്കണമായിരുന്നു എന്നാണ് ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചത്. അതേസമയം, ചാനല്‍ വഴിയുള്ള കുടിയേറ്റം പൂര്‍ണ്ണമായും നിരോധിക്കുന്ന ഒരു നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു എന്ന് അവര്‍ സമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ നാഷണാലിറ്റി ആന്‍ഡ് ബോര്‍ഡര്‍ ആക്ടിനേക്കാള്‍ കൂടുതല്‍ വ്യാപ്തിയുള്ള ഈ നിയമം, ചാനല്‍ വഴി എത്തുന്ന ആര്‍ക്കും തന്നെ അഭയാര്‍ത്ഥി പദവിനല്‍കുന്നതിന്റെ വിലക്കുന്നതായിരിക്കും.
സ്റ്റുഡന്റ് വീസയില്‍ എത്തുന്നവര്‍ക്കൊപ്പം ആശ്രിതരായി എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനൈപുണികള്‍ ഉള്ളവരെ ബ്രിട്ടനിലെത്തിക്കുന്ന നയത്തിന്റെ ഭാഗമായി, ഇത്തരത്തില്‍ ആശ്രിതരായെത്തുന്നത് നിരുത്സാഹപ്പെടുത്തുന്ന നടപടികളും ഉണ്ടായേക്കുമെന്നറിയുന്നു. വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കണമെന്ന വ്യാപാര സമൂഹത്തിന്റെ ആവശ്യത്തോടുള്ള സര്‍ക്കാരിന്റെ പ്രതികരണം സമ്മിശ്രമാണ്.നിലവില്‍ തന്നെ നൈപുണികള്‍ ആവശ്യത്തിനില്ലാത്ത തൊഴിലാളികളുടെ എണ്ണം യു കെയില്‍ വളരെ അധികമാണ്. അതിനൊപ്പമാണ് വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിതരെ കൊണ്ടു വരുന്നതും.
ബ്രെക്‌സിറ്റിനു ശേഷമുള്ള കുടിയേറ്റ നിയമങ്ങള്‍ ഏറെ കര്‍ശനമാണെന്ന് പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രത്യേകിച്ചും കുറഞ്ഞ വരുമാനമുള്ള ജോലികള്‍ ചെയ്യുന്നവരുടെ കാര്യത്തില്‍ ബ്രിട്ടനിലേക്കുള്ള കുടിയേറ്റം ഏതാണ് അസാദ്ധ്യമായിരിക്കുകയാണെന്നും വ്യാപാര-വ്യവസായ മേഖലകളില്‍ നിന്നും പരാതി ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കാന്‍ നിയമത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് കഴിഞ്ഞ ദിവസം ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല