സ്വന്തം ലേഖകൻ: കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ പിടിച്ചു നിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് വര്‍ദ്ധനവിന്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തില്‍ വര്‍ദ്ധിക്കുന്ന ജീവിതച്ചെലവുകള്‍ നേരിടുന്നതിനിടെയാണ് ഡിസംബര്‍ മുതല്‍ നാല് തവണ അധികൃതര്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത്.
ഏപ്രില്‍ മാസത്തില്‍ തന്നെ വിലകള്‍ 9 ശതമാനം കുതിച്ചു. 1980കള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നത്. എന്നാല്‍ ഇതിനെ നേരിടാന്‍ ബാങ്ക് അടിസ്ഥാന നിരക്ക് 2009ന് ശേഷം ആദ്യമായി 1 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്താനാണ് സാധ്യത.
മോര്‍ട്ട്‌ഗേജുകാര്‍ക്ക് മേല്‍ കനത്ത സമ്മര്‍ദം ഉണ്ടാക്കുന്നതാണ് ഈ തീരുമാനം. ബാങ്ക് 1.25 ശതമാനം നിരക്ക് വര്‍ദ്ധന നടപ്പാക്കിയാല്‍ 150,000 പൗണ്ട് വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജിലുള്ളവരുടെ ബില്ലില്‍ പ്രതിമാസം 18 പൗണ്ട് കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.
കഴിഞ്ഞ നവംബറില്‍ ബേസ് റേറ്റ് 0.01 ശതമാനമായിരുന്നു. ഇതിനകം തന്നെ 87 പൗണ്ട് പ്രതിമാസം അധിക ചെലവ് വരുത്തുന്നുണ്ട്. നിരക്കുകള്‍ 0.5 ശതമാനം വര്‍ദ്ധിപ്പിച്ച് 1.5 ശതമാനത്തിലേക്ക് എത്തിച്ച് പണപ്പെരുപ്പം ഒതുക്കാന്‍ അധികൃതര്‍ നടപടി കൈക്കൊണ്ടാല്‍ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാകും.
അവശ്യ സാധ്യനങ്ങള്‍ക്കും, സര്‍വീസുകള്‍ക്കും ഉയര്‍ന്ന ചെലവ് നേരിടുമ്പോള്‍ പലിശ നിരക്ക് വീണ്ടും ഉയരുന്നത് കുടുംബങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് ആ രാജ്യത്തെ നിരക്കുകള്‍ 0.75 ശതമാനം പോയിന്റായി കുത്തനെ ഉയര്‍ത്തിയത് യുകെ അധികൃതര്‍ മാതൃകയാക്കുമെന്ന ഭീതിയും ഉണ്ട്.
അതേസമയം മോര്‍ട്ട്‌ഗേജ് ഡീലുകള്‍ ഈ വര്‍ഷം അവസാനിക്കുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധനവില്‍ നിന്നും രക്ഷനേടാന്‍ ആറ് മാസം വരെ പഴയ നിരക്ക് റിസര്‍വ് ചെയ്ത് വെയ്ക്കാനുള്ള അവസരം ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല