സ്വന്തം ലേഖകൻ: ജനങ്ങളുടെ തലയിൽ നികുതിഭാരവുമായി ജെറമി ഹണ്ടിന്റെ ബജറ്റ്. ആഭ്യന്തരവും, ബാഹ്യവുമായ വെല്ലുവിളികള്‍ നേരിടുമ്പോള്‍ രാജ്യം ത്യാഗം സഹിക്കേണ്ടി വരുമെന്ന മുന്നറിയിപ്പോടെയാണ് അസാധാരണ ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ ടാക്‌സ് മാറ്റങ്ങള്‍ ചാന്‍സലര്‍ പ്രഖ്യാപിച്ചത്.
പേഴ്‌സണല്‍ അലവന്‍സും, ബേസിക്, ഉയര്‍ന്ന ടാക്‌സ് പരിധികളും 2028 വരെ മരവിപ്പിച്ചതോടെ എല്ലാ ജോലിക്കാരും കൂടുതല്‍ നികുതി നല്‍കേണ്ട അവസ്ഥയാണ്. ഇന്‍കം ടാക്‌സും നാഷണല്‍ ഇന്‍ഷുറന്‍സും അടച്ചു തുടങ്ങേണ്ട പരിധി 2028 വരെ മരവിപ്പിച്ചു. ബേസിക് റേറ്റ് പരിധി 2028 വരെ 12,571 പൗണ്ടില്‍ തുടരും. 40 പെന്‍സ് ടാക്‌സിന്റെ ആരംഭം 50,271 പൗണ്ടിലും നിലനില്‍ക്കും.
ഏറ്റവും ഉയര്‍ന്ന 45 പെന്‍സ് ടാക്‌സ് അടയ്‌ക്കേണ്ട പരിധി 150,000 പൗണ്ടില്‍ നിന്നും 125,000 പൗണ്ടായി താഴ്ത്തി. ഇതോടെ രണ്ടര ലക്ഷത്തോളം ഉയര്‍ന്ന വരുമാനക്കാര്‍ ആദ്യമായി ഈ ബ്രാക്കറ്റില്‍ എത്തും. പണപ്പെരുപ്പവും വരുമാനം വര്‍ദ്ധിക്കുന്നതും മൂലം കൂടുതല്‍ നികുതി നല്‍കേണ്ടിവരും. കൗണ്‍സില്‍ ടാക്‌സ് അഞ്ചുശതമാനം വരെ വര്‍ദ്ധിക്കാം.
എന്‍എച്ചിഎസ് 6.6 ബില്യണ്‍ പൗണ്ട് അധികം അനുവദിച്ചു. സോഷ്യല്‍ കെയറിന് 2.7 ബില്യണ്‍ പൗണ്ട് അനുവദിച്ചു. 2025 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി അടക്കണം. സ്‌കൂളുകള്‍ക്ക് ഓരോ വര്‍ഷവും 2.3 ബില്യണ്‍ പൗണ്ട് അധികം അനുവദിച്ചു. ബെനഫിറ്റും യൂണിവേഴ്‌സല്‍ ക്രഡിറ്റും അടുത്തവര്‍ഷം മുതല്‍ 600 പൗണ്ട് വര്‍ധിക്കും
നാഷണല്‍ ലിവിങ് വേജ് മണിക്കൂറിന് 10.42 പൗണ്ടായി വര്‍ദ്ധിക്കും. ലക്ഷക്കണക്കിന് പേരുടെ ശമ്പളത്തില്‍ ഇതു പ്രതിഫലിക്കും. ട്രിപ്പിള്‍ ലോക്ക് തുടരും. പെന്‍ഷന്‍ 870 പൗണ്ട് വര്‍ദ്ധിക്കും. സെപ്റ്റംബറിലെ പണപ്പെരുപ്പ് അനുസരിച്ചുള്ള വര്‍ദ്ധനവു ലഭിക്കും. ട്രഷറിയിലേക്ക് 24 ബില്യണ്‍ പൗണ്ട് ശേഖരിക്കാനായി നികുതി വര്‍ദ്ധനവിന്റെ കടുത്ത പ്രഖ്യാപനങ്ങളാണ് ജെറമി ഹണ്ട് നടത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് ജീവനക്കാര്‍ ആദായ നികുതി ഭാരം വഹിക്കേണ്ടിവരും.
രണ്ടു വര്‍ഷത്തേക്ക് എല്ലാ ബില്ലുകളും അണ്ടര്‍ റൈറ്റ് ചെയ്യാനുള്ള ലിസ് ട്രസ് പദ്ധതി ആറു മാസത്തിന് ശേഷം അവസാനിപ്പിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളരില്‍ ഇളവും അല്ലാത്തവരില്‍ ടാക്‌സ് ബാധ്യതയും വന്നു ചേരും. പണപ്പെരുപ്പ നിരക്ക് അനുസരിച്ച് പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും ഉയര്‍ത്തുമെന്ന് ഹണ്ട് വ്യക്തമാക്കി.
നികുതി കൂട്ടാതെ മറ്റ് വഴികളില്ലെന്നു ജെറമി ഹണ്ട് വ്യക്തമാക്കി. കഴിഞ്ഞ മിനി ബജറ്റിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. നികുതി വെട്ടിക്കുറച്ചാല്‍ ഫണ്ടില്ലാതാകുകയും ഖജനാവ് കാലിയായാല്‍ ചെലവുകള്‍ എങ്ങനെ അഭിമുഖീകരിക്കുമെന്നു ചിന്തിക്കണ്ടേയെന്നും ജെറമി ഹണ്ട് ചോദിച്ചു.
24 ബില്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവും 30 ബില്യണ്‍ പൗണ്ടിന്റെ ചെലവു ചുരുക്കലും 2024 ഓടെ ഇളവുകള്‍ നല്‍കും. 2023-24 ല്‍ നികുതിയില്‍ നിന്ന് സമാഹരിക്കുന്ന തുക കുറയ്ക്കും. സ്വകാര്യ അലവന്‍സ് മരവിപ്പിച്ചതും നികുതി കൂടുതല്‍ അടക്കേണ്ടിവരുന്നതും തൊഴിലാളികള്‍ക്ക് സാമ്പത്തിക സമ്മര്‍ദ്ദമുണ്ടാക്കും.
പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന് തിരിച്ചടി നല്‍കി കൊണ്ട് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ വെട്ടിക്കുറവ് വരുത്തിയതു 2025 ഓടെ മാറും. യുദ്ധം മൂലമുള്ള ഊര്‍ജ പ്രതിസന്ധിയെ കുറിച്ചും ഹണ്ട് ഓര്‍മ്മപ്പെടുത്തി. എനര്‍ജി ബില്ലുകളുടെ സബ്‌സിഡി കുറയ്ക്കുകയാണ്. ഏപ്രില്‍ മുതല്‍ ശരാശരി ഗാര്‍ഹിക ബില്‍ 2,500 പൗണ്ടില്‍ നിന്ന് 3,000 പൗണ്ടായി മാറും.
പ്രത്യേക റഫറണ്ടം ഇല്ലാതെ കൗണ്‍സില്‍ നികുതി 5 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ടൗണ്‍ ഹാളുകള്‍ക്ക് അനുവാദം നല്‍കി. ഏപ്രിലില്‍ സംസ്ഥാന പെന്‍ഷനുകളും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കും. ഊര്‍ജ സ്ഥാപനങ്ങളുടെ വിന്‍ഡ്ഫാള്‍ ടാക്‌സ് 35 ശതമാനമായി വര്‍ധിപ്പിക്കുകയും 2028 വരെ അത് നിലനില്‍ക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല