
സ്വന്തം ലേഖകൻ: തീവ്രഹിന്ദു പ്രവർത്തകയും ദുർഗാവാഹിനിയുടെ സ്ഥാപക നേതാവുമായ സാധ്വി ഋതംഭരയുടെ സന്ദർശനത്തിനെതിരെ യുകെയിൽ വൻ പ്രതിഷേധം. ഇരുനൂറോളം വരുന്ന യുവാക്കൾ ബിർമ്മിങ് ഹാമിലെ ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
യുകെയിൽ അഞ്ച് സ്ഥലങ്ങളിലായി പ്രഭാഷണം നടത്താനായിരുന്നു സാധ്വി പദ്ധതിയിട്ടിരുന്നത്. നോട്ടിങ് ഹാം, കവൻട്രി, ലണ്ടൻ എന്നിവിടങ്ങളിലും പ്രഭാഷണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നു. എന്നാൽ, പ്രതിഷേധം ശക്തമായതോടെ സന്ദർശനം മാറ്റി വച്ചു.
ഇന്ത്യയുടെ വികസനം കാണാൻ കഴിയാത്ത ചിലർ ഹിന്ദു സമൂഹത്തിൽ ഭയം വളർത്താൻ ശ്രമിക്കുന്നു. അവർ ഒരു സാഹചര്യം സൃഷ്ടിക്കാനും പ്രചാരണം നടത്താനും രാഷ്ട്രീയ നേതാവിന്മേൽ സമ്മർദ്ദം ചെലുത്താനും ശ്രമിക്കുന്നുവെന്നുമായിരുന്നു സാധ്വി വാർത്താ ഏജൻസിയായ എഎൻഐയോട് നടത്തിയ പ്രതികരണം.
ലോസ് ഏഞ്ചൽസിൽ നിന്ന് ലണ്ടനിലേക്കും പിന്നീട് ഇന്ത്യയിലേക്കും പോകാനിരുന്നെങ്കിലും സാധ്വിയുടെ പദ്ദതി എങ്കിലും പ്രതിഷേധത്തെ തുടർന്ന് പരിപാടി മാറ്റിവെച്ചതായും അവർ കൂട്ടിച്ചേർത്തു. യുണൈറ്റഡ് കിംഗ്ഡത്തിലെ സ്മെത്വിക്കിലെ ദുർഗാഭവൻ ക്ഷേത്രത്തിന് പുറത്ത് ഒരു ജനക്കൂട്ടം ചൊവ്വാഴ്ച അക്രമാസക്തമായ പ്രകടനം നടത്തിയിരുന്നു. ഇതിന്റെ ചില വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
വീഡിയോകളിൽ സ്പോൺ ലെയ്നിലെ ദുർഗാഭവൻ ഹിന്ദു സെന്ററിലേക്ക് ഒരു വലിയ ജനക്കൂട്ടം മാർച്ച് ചെയ്യുന്നതും കാണാൻ സാധിക്കും. പ്രതിഷേധപ്രവർത്തകർ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചിലർ ക്ഷേത്രത്തിന്റെ മതിലുകൾ കയറുന്നത് കണാൻ സാധിക്കും.
സ്‌പോൺ ലെയ്‌നിലെ ക്ഷേത്രത്തിൽ എത്തുന്ന ഒരു പ്രഭാഷകയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളുമായി ബന്ധപ്പെട്ട് വെസ്റ്റ് ബ്രോംവിച്ചിൽ ആസൂത്രിതമായ പ്രതിഷേധം സംഘടിപ്പിച്ചതായി മനസ്സിലാക്കുന്നു. പ്രതിഷേധങ്ങൾ കാരണം പരിപാടി റദ്ദാക്കിയതായും വ്യക്തമായി. ഇവർ യുകെയിൽ താമസിക്കുന്നില്ലെന്നും അറിയിച്ചതായും സാൻഡ്‌വെൽ പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ലെസ്റ്ററിൽ നടന്ന ഹിന്ദു മുസ്ലീം സംഘർഷത്തിൽ 47 പേർ അറസ്റ്റിലായിരുന്നു. അതേസമയം, നഗരത്തിന് പുറത്തു നിന്നും എത്തിയ ചിലരാണ് സംഘർഷം നടത്തിയത് എന്ന് വിവിധ സാമുദായിക നേതാക്കൾ പറഞ്ഞിരുന്നു. വ്യാജ പ്രചരണങ്ങളാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമെന്നാണ് ക്ഷേത്ര അധികൃതർ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല