സ്വന്തം ലേഖകൻ: ഒരു മാസത്തിനിടെ ആദ്യമായി യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ താഴ്ന്നു. ഒമിക്രോണ്‍ ഹോട്ട്‌സ്‌പോട്ടായ ലണ്ടനിലും ആശുപത്രി പ്രവേശനങ്ങള്‍ കുറയുന്നത് പീക്ക് ലെവല്‍ പിന്നിട്ടതിന്റെ സൂചനയാണ്. ഇതോടെ ഇപ്പോള്‍ എന്‍എച്ച്എസ് നേരിടുന്ന സമ്മര്‍ദ്ദം കുറയുമെന്ന നിലപാടിലാണ് മന്ത്രിമാര്‍.
യുകെയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 179,756 പോസിറ്റീവ് ടെസ്റ്റുകളാണ് സ്ഥിരീകരിച്ചതെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും 5 ശതമാനം കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. വെയില്‍സില്‍ രണ്ട് ദിവസം അടുപ്പിച്ചുള്ള കണക്കുകള്‍ രേഖപ്പെടുത്തിയ ശേഷം സാധാരണ നിലയിലേക്ക് മടങ്ങിയതാണ് ഈ വമ്പന്‍ കുറവ് സംഭവിച്ചിരിക്കുന്നത്. ഒമിക്രോണ്‍ തരംഗം കുതിച്ചുയരുന്നത് കുറയുന്നുവെന്നത് ആശ്വാസകരമാണ്.
പുതിയ ഡാറ്റ പ്രകാരം ജനുവരി 2ന് 2078 കോവിഡ് രോഗികളാണ് യുകെയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 231 പേരുടെ മരണവും ഇതോടൊപ്പം രേഖപ്പെടുത്തി. ലണ്ടനില്‍ അഡ്മിഷനുകള്‍ ഒരാഴ്ചയ്ക്കിടെ 19 ശതമാനം കുറഞ്ഞു. തുടര്‍ച്ചയായ നാലാം ദിവസമാണ് ഈ കുറവ്. 400ല്‍ താഴെ ആളുകള്‍ മാത്രമാണ് തലസ്ഥാനത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ ജനുവരിയില്‍ രണ്ടാം തരംഗത്തില്‍ 900 പേരോളമാണ് ആശുപത്രിയില്‍ എത്തിയിരുന്നത്.
ലണ്ടനില്‍ മൂന്നാഴ്ച കൊണ്ട് പ്രതിസന്ധി പീക്കില്‍ എത്തിയെന്നാണ് സൂചന. ഇതോടെ രാജ്യത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളും ഈ അവസ്ഥ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലസ്ഥാനത്തെ എന്‍എച്ച്എസ് നേതാക്കളും അഡ്മിഷനുകള്‍ പീക്കില്‍ എത്തുമെന്ന സൂചന ലഭിക്കുന്നതായി എന്‍എച്ച്എസ് നേതാക്കളും സമ്മതിക്കുന്നു. എങ്കിലും ഇപ്പോഴും 60ന് മുകളിലുള്ളവരില്‍ കേസുകള്‍ ഉയരുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
മുന്‍ തരംഗങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗാവസ്ഥയിലേക്ക് ഒമിക്രോണ്‍ നയിക്കില്ലെന്ന കാര്യം അംഗീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഐസൊലേഷനും, ഇതുമൂലമുള്ള സ്റ്റാഫിന്റെ അഭാവവുമാണ് പ്രധാന വെല്ലുവിളി. എന്നാല്‍ വിന്റര്‍ കടക്കാനുള്ള പര്യാപ്തമായ ജീവനക്കാര്‍ എന്‍എച്ച്എസ് ആശുപത്രികളിലുണ്ടെന്നാണ് ബോറിസ് ജോണ്‍സന്റെ വാദം.
ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവര്‍ ഐസൊലേഷനില്‍ പോകുന്ന സാഹചര്യത്തില്‍ ആശുപത്രികളിലേക്ക് താല്‍ക്കാലികമായി സൈന്യത്തെ ഇറക്കാമെന്നാണ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടനില്‍ നിരവധി ട്രസ്റ്റുകള്‍ക്ക് വേണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റാണ് ഡിഫന്‍സ് മന്ത്രാലയത്തിന് മുന്നില്‍ ആവശ്യം സമര്‍പ്പിച്ചത്. തലസ്ഥാനത്തെ പല ട്രസ്റ്റുകളും ക്രിട്ടിക്കല്‍ ഇന്‍സിഡന്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്‍എച്ച്എസ് ട്രസ്റ്റുകള്‍ സഹായം അഭ്യര്‍ത്ഥിച്ചതോടെ 40 മെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 200 സൈനികരെ വാര്‍ഡുകളില്‍ നിയോഗിച്ചിരിക്കുകയാണ്. സൈനിക മെഡിക്കല്‍ ജീവനക്കാര്‍ രോഗീപരിചരണത്തില്‍ നേരിട്ട് സഹായിക്കുമ്പോള്‍ മറ്റുള്ളവര്‍ മെഡിക്കല്‍, ജനറല്‍ ഡ്യൂട്ടികളില്‍ പിന്തുണ ലഭ്യമാക്കും. രോഗികളെ ചെക്ക്-ഇന്‍ ചെയ്യാനും, അടിസ്ഥാന ആരോഗ്യ പരിശോധനകളും ഇവര്‍ നടത്തും.
2021 ആദ്യത്തിലാണ് സൈന്യത്തെ ആശുപത്രി വാര്‍ഡുകളില്‍ നിയോഗിച്ചത്. വൈറസ് പിടിപെട്ട രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെയായിരുന്നു ഇത്. എന്നാല്‍ ഇക്കുറിഎന്‍എച്ച്എസ് ജീവനക്കാര്‍ വന്‍തോതില്‍ ഐസൊലേഷനിലാകുന്നത് മൂലം ആശുപത്രികളില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല