സ്വന്തം ലേഖകൻ: ബ്രിട്ടന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന കുറ്റസമ്മതവുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത്. സർക്കാരിന് വൈറസ് വ്യാപനത്തിന്റെ ആദ്യ ആഴ്ചകളിൽ കൊവിഡിന്റെ ഗൌരവത്തെക്കുറിച്ച് കാര്യമായ ധാരണകൾ ഒന്നുമില്ലായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറച്ച്കൂടി കാര്യക്ഷമമാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ബി.ബി.സി ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പരസ്യമായ കുറ്റസമ്മതം. വൈറസിന്റെ വ്യാപനം ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ ആരോഗ്യ മേഖലയ്‌ക്കോ സര്‍ക്കാരിനോ കഴിഞ്ഞില്ല. വീഴ്ചകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ നടപടികള്‍ സ്വീകരിക്കണം അദ്ദേഹം പറഞ്ഞു.
ലോക്ഡൗണ്‍ ആരംഭിക്കാന്‍ വൈകിയോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു ‘ ലോക്ഡൗണ്‍ വളരെ വൈകിപ്പോയോ എന്നത് സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ വരുന്നുണ്ട്. തുടക്കത്തില്‍ കൊറോണയെ സംബന്ധിച്ച് ഞങ്ങള്‍ കാണാത്ത ഒരൊറ്റ കാര്യം അത് ആളുകളില്‍ നിന്ന് ആളുകളിലേക്ക് പകരുന്ന തീവ്രതയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ യു.കെയില്‍ വൈറസ് വളരെയധികം വ്യാപിച്ചു കഴിഞ്ഞിരുന്നു.’
ലോക്ക്ഡൗൺ വളരെ വൈകിപ്പോയി എന്ന് സർക്കാരിന്റെ സ്വന്തം ശാസ്ത്ര ഉപദേഷ്ടാക്കളിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) അംഗം പ്രൊഫ. ജോൺ എഡ്മണ്ട്സ് ജൂണിൽ ഈ തീരുമാനം “ധാരാളം ജീവൻ നഷ്ടപ്പെടുത്തി” എന്ന് പറഞ്ഞു.
രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതേപ്പറ്റി സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് കഴിഞ്ഞയാഴ്ച ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. ബ്രിട്ടണില്‍ ഇതുവരെ 2,97,914 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 45677 പേര്‍ക്ക് കൊവിഡ് മരണവും സ്ഥിരീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല