സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്ത് ഇന്ത്യക്കാരൻ എത്തുന്നതു സ്വപ്നം കണ്ടവർക്കു തിരിച്ചടിയാകുകയാണ് ഓരോ ദിവസവും പുറത്തുവരുന്ന സർവേ ഫലങ്ങൾ. പ്രധാനമന്ത്രി സ്ഥാനത്തേക്കു പാർട്ടി അംഗങ്ങൾക്ക് വോട്ടുചെയ്യാനായി ടോറി എംപിമാർ തിരഞ്ഞെടുത്ത മുൻ ചാൻസിലർ ഋഷി സുനാക്കും വിദേശകാര്യ സെക്രട്ടറി ലിസ്സ് ട്രസ്സും തമ്മിലുള്ള മൽസരം ഡിബേറ്റുകളും സ്റ്റേജ് ഷോകളുമായി മുന്നേറുകയാണ്. ഇതിനിടെ പുറത്തുവന്ന സർവേ ഫലങ്ങളെല്ലാം ലിസ്സ് ട്രസ്സിന് അനുകൂലമാണ്.
ഇന്നലെ പുറത്തുവന്ന യൂഗോവ് സർവേയിലും 66 ശതമാനം ടോറികളും പിന്തുണയ്ക്കുന്നത് ലിസ്സ് ട്രസ്സിനെയാണ്. ഋഷിക്കു ലഭിച്ചത് കേവലും 34 ശതമാനം പേരുടെ പിന്തുണ മാത്രം. ഈ മാസം 12 മുതൽ 17 വരെ 1089 പേരിൽ നിന്ന് അഭിപ്രായം എടുത്തു നടത്തിയ സർവേയിലാണ് ലിസ്സ് ട്രസ്സ് വ്യക്തമായ ഈ ആധിപത്യം നേടുന്നത്. ഇതിൽ വോട്ടുചെയ്യാൽ താൽപര്യമില്ലാത്തവരെയും ഇനിയും തീരുമാനം എടുക്കാത്തവരെയും മാറ്റി നിർത്തിയുള്ളതാണ് ഈ സർവേ ഫലം.
സെപ്റ്റംബർ അഞ്ചിനാണ് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീർത്തു പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുക. സെപ്റ്റംബർ രണ്ടുവരെ ലഭിക്കുന്ന വോട്ടുകളാകും സാധുവായി പരിഗണിക്കുക. ഒന്നര ലക്ഷത്തോളം വരുന്ന പാർട്ടി അംഗങ്ങളിൽ നല്ലൊരു ശതമാനം ആളുകളും ഇതിനോടകം തങ്ങളുടെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. സാഹചര്യത്തിലാണു സർവേ ഫലങ്ങൾ വ്യക്തമായ ഫലസൂചകങ്ങളാകുന്നത്.
ഇതിനിടെ ഇനിയും തനിക്കു പാർട്ടി നേതാവാകാനുള്ള സാധ്യത ഏറെയാണെന്ന അവകാശവാദം ഉന്നയിക്കുകയാണ് ഋഷി സുനാക്. ഐ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് താൻ ഇപ്പോഴും വിജയപ്രതീക്ഷയിലാണെന്നു സുനാക് പ്രഖ്യാപിച്ചത്. തന്റെ ആശയങ്ങളാണു ബ്രിട്ടന് അനിവാര്യമെന്നും മൽസരരംഗത്ത് ഉറച്ചുനിൽക്കുന്നതിൽ താനിപ്പോഴും ആവേശവാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മൽസരത്തിൽ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിന്തുണ ഉറപ്പാക്കാനായതാണു ലിസ്സ് ട്രസ്സിനു തുണയായത്. കുടുതൽ എംപിമാരുടെ പിന്തുണ നേടി അവസാന റൗണ്ടിലേക്ക് എത്താനായെങ്കിലും ബോറിസിനെ പിന്നിൽ നിന്നു കുത്തിയയാൾ എന്ന ഇമേജ് ഋഷിക്ക് വിനയായി. ടെലിവിഷൻ ഡിബേറ്റുകളിലും പാർട്ടി വേദികളിലുമെല്ലാം ബോറിസിനെ പുകഴ്ത്തിയാണ് ലിസ്സ് ട്രസ്സ് പാർട്ടി അംഗങ്ങളുടെ പിന്തുണ ആർജിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല