സ്വന്തം ലേഖകൻ: കുട്ടികളുടെ മരണത്തിന് കാരണമാകുന്ന സ്കാര്‍ലെറ്റ് പനി ബ്രിട്ടനിൽ ഭീതി പരത്തുന്നു. രോഗം ബാധിച്ച ആറ് കുട്ടികളാണ് ഇതിനോടകം ബ്രിട്ടനിൽ മരിച്ചത്. രാജ്യത്ത് എണ്ണൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്. മരിച്ച കുട്ടികളില്‍ അഞ്ചു പേരും അഞ്ചു വയസ്സിന് താഴെ പ്രായമുള്ളവരാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. ഏജൻസിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഗ്രൂപ്പ് എ സ്ട്രെപ് ഇന്‍ഫെക്ഷന്‍ മൂലമുള്ള സ്‌കാര്‍ലെറ്റ് പനി സാധാരണ വര്‍ഷങ്ങളേക്കാള്‍ ഇക്കുറി നാലിരട്ടി അധികമാണ്. നവംബര്‍ 20ന് അവസാനിച്ച ആഴ്ചയില്‍ 851 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അപൂര്‍വ്വമാണെങ്കിലും രോഗം മരണത്തിന് കാരണമാകും. ഗ്രൂപ്പ് എ സ്ട്രെപ് ഇന്‍ഫെക്ഷന്‍, സ്‌കാര്‍ലെറ്റ് പനി ലക്ഷണങ്ങള്‍ക്കെതിരെ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും കുട്ടികളുടെ ആരോഗ്യ സ്ഥിതി മോശമാകുന്നുണ്ടോയെന്നും ശ്രദ്ധിക്കണമെന്നും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. സാധാരണയില്‍ കവിഞ്ഞ തോതില്‍ കേസുകള്‍ കണ്ടെത്തുന്നതിനാലാണ് ഏജൻസിയുടെ മുന്നറിയിപ്പ്.
കുട്ടികൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കുകയോ ഡീഹൈഡ്രേഷന്‍ ഉണ്ടാവുകയോ ചെയ്താല്‍ ഡോക്ടരെ കാണിക്കാൻ നിർദ്ദേശമുണ്ട്. ശരീരത്തിന്റെ താപനില 38 ന് മുകളിലേക്ക് ഉയരുകയോ നെഞ്ചിടിപ്പ് അമിതമാവുകയോ ചെയ്താല്‍ ശ്രദ്ധിക്കണം. കുട്ടികള്‍ ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുകയോ തൊലിപ്പുറമോ ചുണ്ടോ നീലനിറത്തിലാവുകയോ ചെയ്താല്‍ രക്ഷിതാക്കള്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയിൽ ബന്ധപ്പെട്ടണമെന്നും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നൽകുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല