
സ്വന്തം ലേഖകൻ: യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള മാതാപിതാക്കളെ ആശങ്കയിലാഴ്ത്തി അധ്യാപകരുടെ പണിമുടക്ക്. അടുത്ത മാസം മുതല്‍ ഏഴ് ദിവസത്തോളം അധ്യാപകര്‍ പണിമുടക്കുമ്പോള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വീട്ടിലിരിക്കേണ്ടി വരും.
പണിമുടക്ക് ഒഴിവാക്കാനായി ഗവണ്‍മെന്റും, നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ആറ് മണിക്കൂര്‍ നീണ്ടെങ്കിലും പരാജയമായി മാറിയിരുന്നു. ഗവണ്‍മെന്റ് ശമ്പള വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെന്ന് യൂണിയന്‍ വ്യക്തമാക്കി.
ഫെബ്രുവരി 1 മുതല്‍ ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 23,000 സ്‌കൂളുകളെ പണിമുടക്കുകള്‍ ബാധിക്കുമെന്നാണ് കരുതുന്നത്. അധ്യാപകര്‍ സമരത്തിന് ഇറങ്ങുന്നത് വരെ ഏതെല്ലാം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ ഹെഡ്ടീച്ചേഴ്‌സ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഇതോടെ ഫെബ്രുവരി 1ന് പൊതുപണിടുക്കിന് തുല്യമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ട്രെയിന്‍ ഡ്രൈവര്‍മാര്‍, സിവില്‍ സെര്‍വന്റ്‌സ്, യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ തുടങ്ങിയവരും ഈ ദിവസത്തില്‍ പണിമുടക്കുന്നുണ്ട്.
നിലവിലെ സമരനിയമങ്ങള്‍ പ്രകാരം പണിമുടക്കുന്ന ജീവനക്കാര്‍ എംപ്ലോയേഴ്‌സിനെ ഇതുസംബന്ധിച്ച് അറിയിക്കണമെന്ന് നിര്‍ബന്ധമില്ല. ഇതോടെ പല സ്‌കൂളുകളും അടച്ചിടേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല