സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ യുകെയിൽ കശാപ്പുകാരേയും അറവുശാല ജീവനക്കാരേയും കിട്ടാനില്ല. ക്രിസ്മസ് അടുക്കുന്നതോടെ അവശ്യ സാധനങ്ങൾക്കും മാംസാഹാരങ്ങൾക്കും ആവശ്യം വർധിക്കുന്നതിനാൽ കടുത്ത ക്ഷാമം ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർന്ന് വിദേശത്ത് നിന്നുള്ള കശാപ്പുകാർക്കും അറവുശാല തൊഴിലാളികൾക്കും സീസണൽ വർക്കർ വിസ അനുവദിക്കാനാണ് സർക്കാർ നീക്കം.
വിദേശത്ത് നിന്ന് 800 ഓളം തൊഴിലാളികളെ ആവശ്യമാണെന്ന് അഗ്രികൾച്ചറൽ സെക്രട്ടറി ജോർജ്ജ് യൂസ്റ്റിസ് പറഞ്ഞു. സീസണൽ വർക്കേഴ്സ് പൈലറ്റ് സ്കീമിൽ നിലവിലുള്ള ഒഴിവുകൾ പ്രകാരം ഡിസംബർ 31 വരെ ആറ് മാസത്തെ വിസയ്ക്ക് അപേക്ഷിക്കാൻ വിദേശ തൊഴിലാളികൾക്ക് അർഹതയുണ്ട്. എന്നാൽ ഇത് താൽക്കാലികം മാത്രമായിരിക്കും.
കൂടാതെ വിദേശ കശാപ്പുകാർക്ക് 2020 ഡിസംബർ മുതൽ നിലവിലുള്ള സ്‌കിൽഡ് വർക്കർ പ്രോഗ്രാം വഴി യുകെയിലേക്ക് വരാനായി അപേക്ഷിക്കാം. ഒപ്പം കശാപ്പു ശാലകൾക്ക് സ്വകാര്യ സംഭരണ സഹായം (പിഎസ്എ) നൽകുമെന്നും യൂസ്റ്റിസ് പ്രഖ്യാപിച്ചു. അടിയന്തിര നടപടികളിലൂടെ ക്രിസ്മസ് ക്ഷാമം ഒഴിവാക്കി വിമർശനത്തിൽ നിന്ന് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല