
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ അതിതീവ്ര മിന്നലും കനത്ത മഴയും തുടരുന്നു. പ്രധാന റോഡുകളില്‍ പലതും വെള്ളത്തിനടിയിലായി. കാറില്‍ കുടുങ്ങിയ നിരവധി പേരെയാണ് രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയത് .ലണ്ടനിൽ മഴ കനത്തതോടെ ഒരു ഷോപ്പിങ് സെന്ററില്‍ നിന്നും ആളുകളെ ധൃതിപിടിച്ച് ഒഴിപ്പിക്കുകയും പെരുമഴയില്‍ കാറുകളില്‍ കുടുങ്ങിയ ഡ്രൈവര്‍മാരെ രക്ഷപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.
ഇന്നലെ ഉച്ചതിരിഞ്ഞ് തിമിര്‍ത്തു പെയ്ത പെരുമഴയില്‍ ഒറ്റമണിക്കൂര്‍ കൊണ്ടു തന്നെ വെള്ളപ്പൊക്കം ഉണ്ടാവുകയായിരുന്നു. ചെംസ്‌ഫോര്‍ഡ് സിറ്റി പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇതേ തുടര്‍ന്ന് മെഡോ ഷോപ്പിങ് സെന്ററില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. വൈകിട്ട് അഞ്ച് മണിയോടെ മഴയും ഇടിവെട്ടും ശക്തമായതിനെ തുടര്‍ന്ന് ഇവിടെ ഫയര്‍ അലാറം മുഴക്കി.
ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും പല ഭാഗങ്ങളിലും ഞായറാഴ്ചയും മഴ കനക്കുമെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ് നല്‍കി. ചിലപ്പോള്‍ മഴ തിങ്കളാഴ്ചയും തുടരുമെന്നും മുന്നറിയിപ്പുണ്ട്. ഇടിയോട് കൂടിയ കനത്ത മഴ ഇന്നും തുടരും. അതിനാല്‍ വെള്ളപ്പൊക്കം ഉണ്ടായേക്കുമെ്‌നും ഗതാഗത തടസ്സം നേരിട്ടേക്കാമെന്നും മെറ്റ് ഓഫിസ് മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല