1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2022

സ്വന്തം ലേഖകൻ: യുക്രൈയ്നിന്റെ കിഴക്കൻ പ്രദേശങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി പുറത്തെത്തിക്കണമെന്ന കേന്ദ്രസർക്കാറിന്റെ അപേക്ഷ പരിഗണിക്കുകയാണെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസിഡർ. റഷ്യൻ അംബാസിഡറായ ഡെനിസ് അലിപോവ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കാർകീവിലും യുക്രൈയ്നിന്റെ മറ്റ് കിഴക്കൻ പ്രദേശങ്ങളിലും കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനായി ഇന്ത്യൻ അധികൃതരുമായി നിരന്തരമായി ബന്ധപ്പെടുകയാണ്. യുക്രൈയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി പുറത്തെത്തിക്കണമെന്ന അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം സജീവമായി പരിഗണിക്കുകയാണെന്ന് റഷ്യ അറിയിച്ചു.

റഷ്യയുടെ തന്ത്രപ്രധാനമായ സുഹൃത്താണ് ഇന്ത്യ. യുക്രൈയ്ൻ പ്രതിസന്ധിയിൽ യു.എന്നിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിൽ സന്തോഷമുണ്ട്. ഇന്ത്യക്ക് പ്രതിസന്ധിയുടെ ആഴമറിയാമെന്നും അംബാസിഡർ പറഞ്ഞു. റഷ്യയുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഇന്ത്യയുമായുള്ള ആയുധ ഇടപാടുകൾക്ക് തടസമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാർ യുക്രൈയ്ന്റെ പടിഞ്ഞാൻ അതിർത്തിയിലേക്ക് വരണമെന്നും അയൽ രാജ്യങ്ങളിൽ എത്തണം എന്നുമാണ് ഇന്ത്യ നൽകിയിരിക്കുന്ന നിർദേശം. അതേസമയം പോരാട്ടം കനത്ത കിഴക്കൻ മേഖലയിൽനിന്നും പടിഞ്ഞാറൻ പ്രവിശ്യകളിൽ എത്തുക എന്നത് അങ്ങേയറ്റം ദുഷ്കരമാണെന്ന് ഇവിടെ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ പറയുന്നു. റഷ്യൻ അതിർത്തിയിൽ നിന്ന് രണ്ട് മണിക്കൂർ മാത്രം അകലെ കിഴക്കൻ യുക്രൈയ്നിലെ സുമി എന്ന പട്ടണത്തിൽ 500 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണ്.

ഇന്ത്യൻ ഒഴിപ്പിക്കൽ ശ്രമങ്ങൾ പടിഞ്ഞാറൻ യുക്രൈയ്നിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ട്രെയിൻ ട്രാക്കുകൾ തകർന്നതും റോഡ് റൂട്ട് നിറഞ്ഞതുമായതിനാൽ 20 മണിക്കൂർ പടിഞ്ഞാറോട്ട് യാത്ര ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് സുമിയിൽ നിന്നുള്ള വിദ്യാർത്ഥികൾ സഹായത്തിനായി അടിയന്തര അഭ്യർത്ഥന അയച്ചു. “ഞങ്ങളെ എത്രയും വേഗം രക്ഷിക്കാൻ ഞങ്ങൾ ഇന്ത്യൻ എംബസിയോട് അഭ്യർത്ഥിക്കുന്നു” -എൻ.ഡി ടി.വിക്ക് അയച്ച സന്ദേശത്തിൽ വിദ്യാർഥികൾ പറഞ്ഞു.

“യുക്രൈയ്നിന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് യാത്ര ചെയ്യുന്നത് പ്രായോഗികമായി അസാധ്യവും വളരെ അപകടകരവുമാണ്,” സുമി മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാർത്ഥിയായ അഞ്ജു ടോജോ പറഞ്ഞു. “ഞങ്ങളെ റഷ്യൻ അതിർത്തിയിലേക്ക് മാറ്റുക എന്നതാണ് ഏക പോംവഴി. അതിനാൽ ഞങ്ങളെ ഒഴിപ്പിക്കാൻ മോസ്കോയിലെ ഇന്ത്യൻ എംബസിയോട് ഞാൻ അഭ്യർത്ഥിക്കുന്നു,” അവർ പറഞ്ഞു.

റോഡ് യാത്ര സുരക്ഷിതമല്ലെന്നും സുമിയിലെ റെയിൽവേ ട്രാക്കുകൾ തകർന്നിട്ടുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. “സുമി മുതൽ കൈവ് വരെ കുഴിബോംബുകൾ ഉണ്ട്,” -ഒരു വിദ്യാർത്ഥി കൂട്ടിച്ചേർത്തു.

ഇന്നലെ റഷ്യൻ ആക്രമണം നേരിട്ട ഖാർകിവിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് സുമി. ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി നവീൻ മരിച്ചിരുന്നു. വരും ദിവസങ്ങളിൽ റഷ്യയുടെ സൈനിക നടപടി കൂടുതൽ ശക്തമാകുമെന്നിരിക്കെ, തങ്ങൾ അതീവ വിഷമകരമായ അവസ്ഥയിലാണെന്ന് വിദ്യാർഥികൾ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.