സ്വന്തം ലേഖകൻ: റംസാന്‍ മാസത്തില്‍ അനുമതിയില്ലാതെ ഉംറ കര്‍മ്മത്തിനോ മറ്റു പ്രാര്‍ത്ഥന നടത്തുവാനോ മക്കയിലെ ഹറമില്‍ പ്രവേശിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പെര്‍മിറ്റില്ലാതെ ഉംറ നിര്‍വ്വഹിക്കുവാന്‍ മക്കയില്‍ പ്രവേശിക്കുമ്പോള്‍ പിടിക്കപ്പെട്ടാല്‍ 10,000 റിയാല്‍ പിഴയും പെര്‍മിറ്റില്ലാതെ ഹറമില്‍ പ്രാര്‍ത്ഥന നടത്താന്‍ മക്കയില്‍ പ്രവേശിക്കുന്നവര്‍ 1,000 റിയാല്‍ പിഴയും നല്‍കേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
പകര്‍ച്ചവ്യാധി അവസാനിച്ച് പൊതുജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെ ഉംറ ചെയ്യുവാനും മക്കയിലേക്കു പുതിയ നിയന്ത്രണവും തുടരും. ഹറമില്‍ പ്രാര്‍ത്ഥനക്കും ഉംറ കര്‍മ്മത്തിനും ഇദ്തമന്‍ന ആപ്പ് വഴി അനുമതി നേടാനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ മന്ത്രാലയം സൗദി പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുവാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ എല്ലാ റോഡുകളിലും സുരക്ഷാ ചെക്ക് പോസ്റ്റുകള്‍, ഹറമിന് ചുറ്റുമുള്ള സെന്‍ട്രല്‍ ഭാഗത്തക്ക് നയിക്കുന്ന പ്രദേശങ്ങള്‍, ഇടനാഴികള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കും.
കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് എടുത്തിട്ടുള്ളവര്‍ക്ക് മാത്രമേ ഉംമ കര്‍മ്മത്തിനും മക്ക – മദീന ഹറം പള്ളികളിലും പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് ഹജ്, ഉംറ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രോഗപ്രതിരോധ കുത്തിവെയ്പ് എടുക്കുന്നവര്‍ക്ക് റമദാന്‍ 1 മുതല്‍ പെര്‍മിറ്റ് പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗീക വൃത്തങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
വാക്സിന്‍ ആദ്യ ഡോസ് ലഭിച്ച് 14 ദിവസം ചെലവഴിച്ചവരോ അല്ലെങ്കില്‍, കൊറോണ വൈറസില്‍നിന്ന് സുഖം പ്രാപിച്ചവരോ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പെര്‍മിറ്റ് ലഭ്യമാവുക. ഉംറയ്ക്കും ഇരു ഹറമില്‍ പ്രവേശനത്തിനുമുള്ള അനുമതി നേടുന്നതിനായി ഇഅ്മാര്‍ന, തവക്കല്‍ന ആപ്പ് വഴി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല