സ്വന്തം ലേഖകൻ: പതിറ്റാണ്ടുകൾ നീണ്ട ആധിപത്യം അവസാനിപ്പിച്ച് സൈനിക പിന്മാറ്റത്തിനൊരുങ്ങുന്ന അമേരിക്ക വീണ്ടും അഫ്ഗാനിസ്താൻ ആക്രമിച്ചേക്കുമെന്ന് സൂചന. അടുത്ത സെപ്റ്റംബർ 11നകം എല്ലാ സൈനികരെയും അഫ്ഗാനിസ്താനിൽനിന്ന് പിൻവലിക്കുമെന്നായിരുന്നു പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനം.
എന്നാൽ, യു.എസ് സൈന്യം മടങ്ങുന്നതോടെ കരുത്തരായ താലിബാൻ കാബൂൾ ഉൾപെടെ പിടിക്കുമെന്ന ഭീഷണി നിലനിൽക്കുകയാണ്. നിലവിൽ പിന്മാറ്റത്തിനു ശേഷം അഫ്ഗാൻ ഔദ്യോഗിക ഭരണകൂടത്തിന് സൈനിക സഹായം നൽകാൻ യു.എസ് വ്യവസ്ഥ ചെയ്തിട്ടില്ല.
എന്നാൽ, താലിബാൻ പൂർണ നിയന്ത്രണത്തിലാക്കിയാൽ അഫ്ഗാനിസ്താനിൽ തുടർന്നും അമേരിക്കൻ ലക്ഷ്യങ്ങൾ സംരക്ഷിക്കപ്പെടാൻ ആക്രമണമല്ലാതെ വഴിയില്ലെന്നാണ് പെന്‍റഗൺ നൽകുന്ന സൂചന. അതിനായി ബോംബർ വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയേക്കും.
നിലവിൽ അഫ്ഗാനിസ്താന്റെ ഗ്രാമീണ മേഖലകളിലേറെയും താലിബാൻ നിയന്ത്രണത്തിലാണ്. ഇവിടങ്ങളിൽ നിലവിലെ ഔദ്യോഗിക സർക്കാറിന് പ്രവേശനം പോലുമില്ല. അത് അവശേഷിച്ച ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചാൽ രാജ്യത്തിന്‍റെ സമ്പൂർണ നിയന്ത്രണം താലിബാന് നേടാം. നിലവിൽ സൈനിക പിന്മാറ്റത്തിനു പുറമെ വർഷങ്ങളായി അമേരിക്കൻ സേനയുടെ സഹായികളായി നിന്നവരെയും ഒഴിപ്പിക്കാൻ യു.എസ് നിർബന്ധിതരാണ്. ഇവരെ താലിബാൻ വേട്ടയാടുമെന്ന ആശങ്കയാണ് വൈറ്റ് ഹൗസ് നേരിടുന്ന പ്രധാന വെല്ലുവിളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല