
സ്വന്തം ലേഖകൻ: യുഎസ്–കാനഡ അതിർത്തിയിൽ കൊടുംതണുപ്പിൽ മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗുജറാത്തിൽ നിന്നുള്ള ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലിബെൻ (37), മകൾ വിഹാംഗി (11), മകൻ ധാർമിക് (3) എന്നിവരെയാണ് അതിർത്തിയിൽ നിന്ന് 12 മീറ്റർ അകലെ എമേഴ്സണിലെ മാനിടോബയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 12ന് ടൊറന്റോയിലെത്തിയ ഇവർ 18നാണ് എമേഴ്സണിലെത്തിയത്. യുഎസിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ആരോ ഇവരെ അതിർത്തി വരെ കാറിലെത്തിച്ചശേഷം അവിടെ വിട്ടിട്ടുപോയതാണെന്നു കരുതുന്നു.
മനുഷ്യക്കടത്തുകാരനെന്നു കരുതുന്ന സ്റ്റീവ് ഷാൻഡ് (47) എന്നയാളെ പിറ്റേ ദിവസം അതിർത്തിയിൽ നിന്ന് യുഎസ് ബോർഡർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 15 പേരെ കൊണ്ടുപോകാവുന്ന വാനിൽ നിന്ന് 2 ഇന്ത്യക്കാർ സഹിതമാണ് ഇയാൾ അറസ്റ്റിലായത്. ഷാൻഡിനെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്ന സമയത്തു തന്നെയാണ് അതിർത്തി കടന്ന 5 ഇന്ത്യക്കാരെ കൂടി സമീപത്തുനിന്ന് പിടികൂടിയത്. ഗുജറാത്തികളായ 7 പേരെയും ഇന്ത്യയിലേക്കു തിരിച്ചയയ്ക്കും.
അതിർത്തി കടന്ന ശേഷം കൂട്ടിക്കൊണ്ടുപോകാൻ വരുന്ന ആളെ കാത്തുനിൽക്കുകയായിരുന്നു ഇന്ത്യക്കാർ. 11 മണിക്കൂർ നടന്നാണ് ഇവിടെയെത്തിയതെന്ന് അവർ പറഞ്ഞു. മറ്റാരുടെയോ ബാഗ് ഒരാളുടെ കൈവശമുണ്ടായിരുന്നതു സംബന്ധിച്ചു ചോദിച്ചപ്പോഴാണ് ഒപ്പം ഒരു കുടുംബം കൂടി ഉണ്ടായിരുന്നെന്നും രാത്രി അവർ കൂട്ടംതെറ്റിപ്പോയെന്നും പറഞ്ഞത്. ബാഗിൽ കുട്ടികളുടെ ഉടുപ്പും കളിപ്പാട്ടവും മറ്റുമാണുണ്ടായിരുന്നത്. തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കിട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല