സ്വന്തം ലേഖകൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഒന്നര ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മരണങ്ങളുടെ എണ്ണത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
1,45,000 കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തതോടെ അമേരിക്കയിലെ ആകെ കേസുകള്‍ 10,238,243 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടയില്‍ 1535 മരണങ്ങളാണ് യു.എസില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് ഇതുവരെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 2,47,290 ആയി. ഒരു ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം കൊവിഡ് മരണങ്ങള്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 239,588 ആയി ഉയര്‍ന്നു.
കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇതാദ്യമായി കൊവിഡ് മൂലം ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കടന്നു. 61,694 പേരാണ് രാജ്യത്ത് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ശരാശരി 1661 പേരെയാണ് പ്രതിദിനം ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
കഴിഞ്ഞ ആഴ്ച തുടര്‍ച്ചയായി അഞ്ച് ദിവസങ്ങളില്‍ ആയിരത്തിലധികം കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഗസ്റ്റിനുശേഷം ഇതാദ്യമായാണ് ഇത്രയും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1,300 ല്‍ അധികം മരണങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തന് താഴേക്ക് കുറഞ്ഞിരുന്നു.
വര്‍ഷാവസാനത്തോടെ ദിനംപ്രതി രോഗികളുടെ എണ്ണം 10 ലക്ഷമായി ഉയര്‍ന്നേക്കാമെന്ന് ഗവേഷണ സ്ഥാപനമായ പാന്‍തണ്‍ മാക്രോഇക്കണോമിക്‌സ് പറയുന്നു.
ഷിക്കാഗോ സിറ്റിയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് വീണ്ടും സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കി സിറ്റി മേയർ ലോറി ലൈറ്റ് ഫുട്ട്. നവംബർ 12 വ്യാഴാഴ്ച വൈകിട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് മേയർ വീണ്ടും സിറ്റിയിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് നവംബർ 16 തിങ്കളാഴ്ച മുതൽ നിലവിൽ വരുമെന്ന് അറിയിച്ചത്. 30 ദിവസത്തേക്കാണ് ഉത്തരവ് നിലനിൽക്കുക.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും വൻ വർധനവുണ്ടായതായും അടുത്ത ഏഴു ദിവസം വളരെ നിർണായകമാണെന്നും സിറ്റി ഹെൽത്ത് കമ്മീഷ്നർ അറിയിച്ചു. സ്റ്റേ അറ്റ് ഹോം ഉത്തരവ് നിലവിൽ വരുന്നതോടെ ഫേയ്സ് മാസ്ക്കും സോഷ്യൽ ഡിസ്റ്റൻസിങ്ങും കർശനമായി പാലിക്കണമെന്നും മേയർ അഭ്യർഥിച്ചു.
നിയമം ലംഘിച്ചു, സ്വകാര്യ വീടുകളിൽ പോലും കൂട്ടം കൂടുകയോ, സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുകയോ ചെയ്താൽ ഫൈൻ ഇടനാകുന്നതിനും സിറ്റി ഉത്തരവിൽ വകുപ്പുകളുണ്ട്. പുറത്തും അകത്തും പത്തിൽ കൂടുതൽ പേർ കൂട്ടം ചേരരുതെന്ന് അറിയിച്ചിട്ടുണ്ട്. നവംബർ 12 വ്യാഴാഴ്ച തുടർച്ചയായി മൂന്നാം ദിവസവും റിക്കാർഡ് കേസ്സുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇല്ലിനോയ് സംസ്ഥാനത്തു 12,000 പുതിയ കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കലിഫോർണിയ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരുമില്യൺ കവിഞ്ഞു. അമേരിക്കയിൽ വൈറസ് വ്യാപനത്തിൽ രണ്ടാം സ്ഥാനത്താണ് കലിഫോർണിയ. ഒന്നാം സ്ഥാനത്തു ടെക്സസ് സംസ്ഥാനമാണ്. കലിഫോർണിയയിൽ ഓരോ ആഴ്ചയിലും കണ്ടെത്തിയതിന്റെ ഇരട്ടിയാണ് നവംബർ മാസം ആദ്യ ആഴ്ചയിൽ തന്നെ കണ്ടെത്തിയിരിക്കുന്നത്. ലൊസാഞ്ചൽസ് കൗണ്ടിയിലാണ് കൂടുതൽ രോഗികൾ. ഇവിടെ വ്യാപനം തടയുന്നതിന് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കൗണ്ടി അധികൃതർ അറിയിച്ചു.നവംബർ 12 വ്യാഴാഴ്ച വൈകി കിട്ടിയ റിപ്പോർട്ടനുസരിച്ചു സംസ്ഥാനത്ത് 1,00,577 കൊവിഡ് 19 രോഗികളും 18,136 മരണവും സംഭവിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല