സ്വന്തം ലേഖകൻ: ടെക്സസിൽ മാസ്‌ക് മാൻഡേറ്റ് പിന്‍വലിക്കുകയും എല്ലാ ബിസിനസുകള്‍ക്കും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്ത ഗവര്‍ണര്‍ ഗ്രെഗ് അബോട്ടിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. കൊവിഡ് മുൻനിര പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരാണ് അബോട്ടിനെതിരെ പരസ്യമായി രംഗത്തു വന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോ ബൈഡനും അബോട്ടിനോട് രാഷ്ട്രീയം കളിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
ടെക്‌സസില്‍ 44,000 ത്തിലധികം പേർ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചു. 2.7 ദശലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ പത്തു ശതമാനം ജനങ്ങൾക്ക് പോലും ഇനിയും കൊവിഡ് വാക്‌സീന്‍ നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗവർണറുടെ നീക്കം പരക്കെ വിമർശിക്കപ്പെടുന്നത്.
ഹൂസ്റ്റണിലെ മേയറായ സില്‍വെസ്റ്റര്‍ ടര്‍ണര്‍ ഗവര്‍ണറുടെ തീരുമാനം ‘അപകടകരമാണ്’ എന്ന് വിശേഷിപ്പിച്ചു. ഇത് വലിയ തെറ്റാണെന്നു സാന്‍ അന്റോണിയോയിലെ മേയര്‍ റോണ്‍ നിരെന്‍ബെര്‍ഗും പറഞ്ഞു. ഈ നീക്കം കൈവരിച്ച നേട്ടങ്ങളെല്ലാം ഇല്ലാതാക്കുമെന്ന് ഭയപ്പെടുന്നതായി ലാരെഡോയുടെ ആരോഗ്യ അതോറിറ്റി ഡോ. വിക്ടര്‍ ട്രെവിനോ പറഞ്ഞു. എന്നാൽ ചെറുകിട, വൻകിട ബിസിനസുകൾ കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെ സ്വാഗതം ചെയ്തു.
വിവാദ കോലാഹലങ്ങൾക്കും, നീണ്ട കാത്തിരിപ്പിനും ശേഷം പ്രസിഡന്റ് ബൈഡൻ കൊണ്ടുവന്ന 1.9 ട്രില്യൻ ഡോളറിന്റെ കൊറോണ വൈറസ് റിലീഫ് ബില്ല് സെനറ്റിൽ ചർച്ച ചെയ്യാൻ അനുമതി. ബിൽ ചർച്ച ചെയ്യുന്ന കാര്യത്തിൽ വോട്ടെടുപ്പു നടന്നപ്പോൾ ഇരുപാർട്ടികളും 50–50 എന്ന നിലയിലായിരുന്നു. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ്ങ് വോട്ടാണ് ബില്ലിന് രക്ഷയായത്. ബില്ലിന്മേൽ വിശദമായ ചർച്ച ഇനി സെനറ്റിൽ നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല