സ്വന്തം ലേഖകൻ: യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച്-1 ബി വിസയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കുന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് ജോ ബൈഡൻ ഭരണകൂടം തിങ്കളാഴ്ച സൂചനനൽകി. പീഡന ഭയത്തിൽ രാജ്യം വിട്ട് ഓടിപ്പോകുന്നവരുടെ ആവശ്യങ്ങൾക്കാണ് ഇപ്പോൾ മുൻതൂക്കം നൽകുന്നതെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി അലെജാൻഡ്രോ മയോർകാസ് അറിയിച്ചു.
രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമാണെന്നും വിദേശ തൊഴിലാളികളെത്തുന്നത് തത്കാലം താങ്ങാനാവില്ലെന്നും കാട്ടി ജനുവരിയിൽ സ്ഥാനമൊഴിയുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് വിസാ വിലക്ക് ട്രംപ് മാർച്ച് 31 വരെ നീട്ടിയത്. ട്രംപിന്റെ ഗ്രീൻകാർഡ്, മുസ്‌ലിം വിസാ നിരോധനം എന്നിവ അടക്കമുള്ള കുടിയേറ്റ നയങ്ങൾ അധികാരത്തിലെത്തി ദിവസങ്ങൾക്കകം ബൈഡൻ പിൻവലിച്ചിരുന്നു.
എന്നാൽ, എച്ച്-1 ബി വിസയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പുതിയ ഉത്തരവ് ഒന്നും ഉണ്ടായില്ലെങ്കിൽ വിലക്കിന്റെ കാലാവധി മാർച്ച് 31-ഓടെ അവസാനിക്കും. അതേസമയം, യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് 2021 സാമ്പത്തിക വർഷത്തേക്ക് അനുവദിക്കേണ്ട എച്ച്-1ബി വിസാ അപേക്ഷകളുമായി മുമ്പോട്ടു പോവുകയാണ്.
മതിയായ അപേക്ഷകൾ ലഭിച്ചു കഴിഞ്ഞതായി സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. പ്രൊഫഷണലുകളായ വിദേശികൾക്ക് യു.എസിൽ താമസിച്ച് തൊഴിലെടുക്കാൻ അനുവദിക്കുന്നതാണ് എച്ച്.1 ബി വിസ. ഇന്ത്യയിൽനിന്നും ചൈനയിൽ നിന്നുമുള്ള ഐ.ടി. പ്രൊഫഷണലുകളാണ് എച്ച്-1 ബി വിസയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ.
എച്ച്- 1 ബി വിസ ഉടമകളുടെ പങ്കാളികള്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം ജോ ബൈഡന്‍ ഭരണകൂടം ജനുവരിയിൽ പിൻവലിച്ചിരുന്നു. എച്ച്-1 ബി വിസ കൈവശമുള്ളവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് (പങ്കാളിയും 21 വയസ്സിന് താഴെ പ്രായമുള്ള മക്കളും) യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നല്‍കുന്ന എച്ച്-4 വിസക്കാണ് ഈ വിഭാഗത്തിൽ. ഇന്ത്യന്‍ ഐടി പ്രഫഷണലുകളാണ് ഇതില്‍ ഭൂരിഭാഗവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല